ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചപ്പോള്‍ ബോട്ട് ക്ലബ്ബുകള്‍ക്കും, ടൂറിസം മേഖലയ്ക്കുമുണ്ടായ കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്കു കാരണം സര്‍ക്കാരിന്റെ പിടിവാശി. ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മാറ്റിവച്ചത്.
കുട്ടനാട് കഴുത്തറ്റം മുങ്ങി, അഭയാര്‍ത്ഥികളായ സാഹചര്യത്തില്‍ നെഹ്റുട്രോഫി ജലോത്സവം മാറ്റിവയ്ക്കണമെന്ന് തുടക്കം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കറും, മുഖ്യമന്ത്രിയും ഉള്‍പ്പടെ പങ്കെടുക്കുന്ന വള്ളംകളി ആഘോഷം മാറ്റുന്നത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും, അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്റുട്രോഫി ജലോത്സവം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമൊക്കെയായിരുന്നു സംഘാടകരുടെ വാദം.
ഒടുവില്‍ പ്രകൃതി രൗദ്രഭാവം സ്വീകരിച്ചതോടെ വള്ളംകളി മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തുടക്കത്തിലേ വള്ളംകളി മാറ്റി വെച്ചിരുന്നെങ്കില്‍ ബോട്ട് ക്ലബ്ബുകള്‍ക്കും സംഘാടകര്‍ക്കും കോടിക്കണക്കിന് രൂപയുടെ അധികചെലവ് ഉണ്ടാകില്ലായിരുന്നു.
വള്ളംകളിക്കായി ബോട്ട് ക്ലബുകള്‍ രണ്ടാഴ്ചയോളം പരിശീലനം നടത്തിയിരുന്നു. 20 ചുണ്ടനുകള്‍ ഉള്‍പ്പടെ 78 വള്ളങ്ങളാണ് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു ചുണ്ടന് വള്ളത്തിന് പരിശീലന തുഴച്ചില്‍ ഉള്‍പ്പടെ മത്സരത്തിനെത്തുമ്പോള്‍ ശരാശരി 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ചെലവ്. ചെറുവള്ളങ്ങള്‍ 25 മുതല്‍ 50 ലക്ഷം വരെ ചെലവഴിക്കുന്നു.
കുറഞ്ഞത് രണ്ടാഴ്ചയാണ് പരിശീലനം. ചുണ്ടനുകളില്‍ നൂറിലേറെ തുഴച്ചിലുകാരാണ് ഉള്ളത്. ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് കൂലിയായി നല്‍കേണ്ടത് 1,000, 1,500 രൂപ വീതമാണ്. ഇതു കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന്റെ ചിലവ് വേറെയും. വള്ളംകളി മാറ്റിവച്ചതോടെ പരിശീലനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. കുട്ടനാടന്‍ ജനതയുടെ ആഘോഷമാണ് നെഹ്റുട്രോഫി ഉള്‍പ്പടെയുള്ള ജലോത്സവങ്ങള്‍, ഇപ്പോള്‍ മാറ്റങ്ങള്‍ ഏറെയുണ്ടായെങ്കിലും ബഹുഭൂരിപക്ഷം തുഴച്ചില്‍കാരും കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ നിന്നുള്ളവരാണ്.
ഇതിന് മുന്‍പ് 1971ല്‍ ശക്തമായ കാറ്റില്‍ പവലിയന് ഉള്‍പ്പടെ തകര്‍ന്നപ്പോഴും, 2002 ജൂലൈയില്‍ കുമരകം ബോട്ട് ദുരന്തത്തില്‍ 29 പേര് മരിച്ചപ്പോഴും നെഹ്റുട്രോഫി ജലോത്സവം മാറ്റിവച്ച ചരിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: