ന്യൂദല്‍ഹി: ദളിത് വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം തുറന്നുകാട്ടാന്‍ തന്ത്രവുമായി ബിജെപി. ഒരു ബൂത്തില്‍ ദളിത് വിഭാഗത്തില്‍നിന്നും മൂന്ന് മുതല്‍ അഞ്ച് വരെ മുഴുവന്‍ സമയ പ്രവര്‍ത്തകരെ തയാറാക്കാനും ദളിത് സ്വാധീന ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കാനും ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ തീരുമാനിച്ചു. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പട്ടികജാതി മോര്‍ച്ചയുടെ സംഘടനാ സംവിധാനത്തിലും മാറ്റം വരുത്തി. അഞ്ച് മേഖലകളായി തിരിച്ച് ദേശീയ ഭാരവാഹികള്‍ക്ക് ചുമതല നല്കി. ആന്ധ്രാപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയ്ക്ക് കീഴിലാണ് കേരളം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ചിന്നാ രാമുവിനാണ് മേഖലയുടെ ചുമതല. ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്റെ മകള്‍ ശ്രുതി ബംഗാരുവാണ് കേരളത്തിന്റെ പ്രഭാരി. കേരളത്തില്‍നിന്നുള്ള ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിന് തമിഴ്നാടിന്റെ ചുമതലയുണ്ട്.
പട്ടികജാതി, വര്‍ഗ അതിക്രമം തടയല്‍ ഭേദഗതി ബില്ല് കൊണ്ടുവന്നത് പ്രചാരണ വിഷയമാക്കും. സ്ഥാനക്കയറ്റത്തിന് എസ്സി, എസ്ടി സംവരണം തുടരുന്ന കാര്യത്തില്‍ ശക്തമായ നിലപാടും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദളിത് റാലികളും സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്കവും നടത്തും. ദളിത് സാമൂഹ്യ പ്രവര്‍ത്തകരെ പാര്‍ട്ടിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: