ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രതികളെ വിട്ടയക്കുന്നത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. അന്താരാഷ്ട്ര തലത്തിലും പ്രത്യാഘാതമുണ്ടാക്കും. കോടതിയില്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വിഷയം പരിശോധിച്ചു തീര്‍പ്പു കല്പിച്ചതാണ്. പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ അര്‍ഹതയില്ല. കേന്ദ്രം വ്യക്തമാക്കി. കേസിലെ ഏഴ് പ്രതികള്‍ 27 വര്‍ഷമായി തടവ് അനുഭവിച്ചുവരികയാണ്.
രാജ്യത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കുറ്റകൃത്യമാണ് രാജീവ് ഗാന്ധി വധമെന്ന് തമിഴ്നാടിനയച്ച കത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെപ്പോലും നിശ്ചലമാക്കിയ കൊലപാതകമായിരുന്നു അത്. പൊതു തെരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും മാറ്റിവെക്കേണ്ടി വന്നു. നിരപരാധികളായ 16 പേരുടെ ജീവന് നഷ്ടപ്പെട്ടു. മനുഷ്യബോംബായി സ്ത്രീയെ ഉപയോഗിച്ചതിലൂടെ ഏറ്റവും നീതിരഹിതമായ കുറ്റകൃത്യമാണ് അരങ്ങേറിയതെന്നും കത്തില്‍ വിശദീകരിച്ചു. 2016 മാര്‍ച്ചിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം തമിഴ്നാട് ഉന്നയിക്കുന്നത്. പ്രതികളെ വിട്ടയക്കുന്നതിനെ സിബിഐയും എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: