പത്തനംതിട്ട: കൃഷിവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ പ്രമോഷനും സ്ഥലംമാറ്റവും തടസ്സപ്പെടുന്നതായി പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി ജീവനക്കാര്‍ക്ക് അര്‍ഹമായ പ്രമോഷന് നടപ്പാക്കാത്തതില്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു. 2017 ആഗസ്റ്റിനു ശേഷം മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ജീവനക്കാര്‍ കോടതികളെ സമീപിച്ച് നേടിയ ഉത്തരവുകള്‍പോലും പാലിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്ന് ഗസറ്റഡ് തസ്തികയിലേക്ക് പതിനൊന്ന് മാസത്തിനുശേഷം പ്രമോഷന് നടന്നെങ്കെിലും അതിന് ആനുപാതികമായി ഹെഡ്ക്ലര്ക്കില് നിന്നും ജൂനിയര്‍ സൂപ്രണ്ടിലേക്കും, യുഡി ക്ലര്‍ക്കില്‍ നിന്നും ഹെഡ് ക്ലര്ക്കിലേക്കും എല്ഡിക്ലര്ക്കില് നിന്നും യുഡി ക്ലര്ക്കിലേക്കും പ്രമോഷനും അതിനാനുപാതികമായി സ്ഥലംമാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സമയബന്ധിതമായി ഇതു നടന്നിരുന്നെങ്കില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികകളില്‍ വിവിധ ജില്ലകളില്‍ ഒഴിവുണ്ടാകുമായിരുന്നു. അങ്ങനെ വന്നാല്‍ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും നിരവധി നിയമനവും നടക്കുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിപിസി ലിസ്റ്റ് സമയബന്ധിതമായി തയാറാക്കാത്തതു കാരണം ആറോളം അഡീഷണല്‍ ഡയറക്ടര്‍മാരുടേയും ജോയിന്റ്ഡയറക്ടര്മാരുടേയും സ്ഥാനക്കയറ്റവും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
അര്‍ഹരായവര്‍ക്ക് പ്രമോഷനും മറ്റും നിഷേധിക്കുന്നതിനു പിന്നില്‍ ഭരണാനുകൂല സര്‍വീസ് സംഘടനകളായ ജോയിന്റ് കൗണ്‍സിലിന്റേയും എന്‍ജിഒ യൂണിയന്റേയും കിടമത്സരമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരേ ഓഫിസിലെ ഓരേ തസ്തികയ്ക്ക് വേണ്ടി ഇരു സംഘടനകളും തങ്ങളുടെ ആളുകള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നതിനാല്‍ പ്രമോഷന് നടത്താന്‍ കഴിയുന്നില്ല. ഭരണാനുകൂല സര്‍വീസ് സംഘടനകളുടെ മത്സരം ജീവനക്കാര്‍ തമ്മിലുള്ള കൈയാങ്കളിയിലും എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: