ബി.ആര്. മഞ്ജീഷ്
കെടുകാര്യസ്ഥതയ്ക്കും സ്വന്തം താത്പര്യ സംരക്ഷണത്തിനും അടിവരയിട്ടുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ ഈ ഓണക്കാലത്തെ വരവേല്‍ക്കുന്നത്. പാവങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ അത്താണിയാകേണ്ട ക്ഷേമ പെന്ഷന് വിതരണം ആകെ അവതാളത്തിലാക്കി. ക്ഷേമ പെന്ഷന് ഗുണഭോക്താക്കളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തേണ്ട സേവനയുടെ വെബ്സൈറ്റ് പേരിനു മാത്രം തുറക്കുകയും ഏതാനും ദിവസം കൊണ്ട് അത് നിര്‍ത്തലാക്കുകയും ചെയ്തു. ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് സേവനയുടെ രജിസ്റ്ററില്‍ ഉള്‍പ്പെടാനായിട്ടില്ല. പെന്ഷന് വിതരണത്തിന് സര്‍ക്കാര്‍ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അര്‍ഹരായ എത്രപേര്‍ പുറത്തായി എന്ന് അറിയാനിരിക്കുന്നതേയുള്ളു.
വെബ്സൈറ്റ് തുറക്കണം, അടയ്ക്കണം എന്നതിനപ്പുറം അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ എന്നു സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. അതിനു താത്പര്യവും കാണിച്ചില്ല. കഴിയുന്നത്ര കുറച്ചു പേര്‍ക്ക് അവസരം കൊടുക്കുക എന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടായിരുന്നോ എന്നു സശയിച്ചാല്‍ തെറ്റു പറയാനാകില്ല. നാഴികയ്ക്കു നാല്‍പ്പതുവട്ടം സാമ്പത്തിക ഞെരുക്കത്തേക്കുറിച്ചു പറയുന്നൊരു സര്‍ക്കാരാണല്ലോ നമ്മുടേത്. ഓണക്കാലത്തും മുണ്ടുമുറുക്കി ഉടുക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയായിരിക്കാം.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് സേവന വെബ്സൈറ്റ് ഓപ്പണ്‍ ആക്കിയത്. മതിയായ ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളില്‍ ഈ അധിക ദൗത്യം തകരാറ് സൃഷ്ടിക്കുകയും ചെയ്തു. പതിമൂന്നാം തീയതി പെന്ഷന് വിതരണം ചെയ്യേണ്ടതാണ് എന്നാണ് സൈറ്റ്ക്ലോസ്സ് ചെയ്തതിന് ന്യായീകരണമായി വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ സംവിധാനം തുടങ്ങുന്നതു നേരത്തേയാക്കാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ?. ഒരു കാര്യം ചെയ്യുക എന്നതിന് അതു വേണ്ടരീതിയില്‍ ചെയ്യുക എന്നൊരു വശംകൂടിയുണ്ടല്ലോ.
ക്ഷേമ പെന്ഷന് വാങ്ങിക്കൊണ്ടിരുന്നവര്‍ക്കും പുതുതായി അനുവദിക്കപ്പെട്ടവര്‍ക്കും ഈ നടപടി വിനയായി. ഇത് കാരണം പെന്ഷന് വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പാവങ്ങളായ പെന്‍ഷന്‍കാരെ സഹായിക്കുന്നതിനു പകരം രജിസ്ട്രേഷന് സമയം കുറച്ച് അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ഔദ്യോഗിക രേഖകളെക്കുറിച്ചു ധാരണയോ കംപ്യൂട്ടര്‍ വിദ്യാഭ്യാസമോ ഇല്ലാത്തവരെ സഹായിക്കാനുള്ള സംവിധാനമായിരുന്നു വേണ്ടിയിരുന്നത്.
പക്ഷേ, അതിനുള്ള ആള്‍ബലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലുമില്ലായിരുന്നു. ഉള്ള സൗകര്യങ്ങള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തിയുമില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്താമായിരുന്നു. ഏറെപ്പേര്‍ പുറത്തായിട്ടും രജിസ്ട്രേഷനു സമയം നീട്ടി നല്കിയുമില്ല. ഫലത്തില്‍ ഒട്ടേറെപ്പേര്‍ പെന്ഷന് യോഗ്യതയില്‍ നിന്നു പുറത്തായി. അവരൊന്നും ലൈഫ്സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നു സര്‍ക്കാര്‍ വിശദീകരണം. ഹാജരാക്കാന്‍ സമയം വേണ്ടത്ര അനുവദിച്ചില്ല എന്ന സത്യം മറച്ചു പിടിക്കുന്നു.
സത്യവാങ്മൂലങ്ങള്‍ പുതുക്കാനുള്ള വെബ്സൈറ്റിന്റെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സൈറ്റ് അടഞ്ഞു. അതു ഹാജരാക്കാത്തവര്‍ക്കും പെന്ഷന് നഷ്ടമായി. വെബ്സൈറ്റ് തുറന്നിരുന്ന സമയത്ത് ഉദേ്യാഗസ്ഥര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തത്ര ഗുണഭോക്താക്കളുടെ അപേക്ഷകളാണ് ഉണ്ടായിരുന്നത് എന്നകാര്യം സത്യം.
പക്ഷേ, ഹാജരാക്കപ്പെട്ട സത്യവാങ്മൂലങ്ങള്‍ രേഖപ്പെടുത്താന്‍ ഉള്ള സമയം അനുവദിക്കപ്പെട്ടില്ല എന്നതാണ് അതിനേക്കാള്‍ വലിയ സത്യം. ചുരുങ്ങിയ സമയത്തില്‍ സൈറ്റ് ക്ളോസ് ചെയ്യുന്നതില്‍ കാണിച്ച കാര്‍ക്കശ്യം നടത്തിപ്പിലെ ആസൂത്രണത്തില്‍ കാണിച്ചിരുന്നെങ്കില്‍ എത്രയോ പാവങ്ങള്‍ രക്ഷപ്പെട്ടുപോയേനെ. ഗവണ്മെന്റ് പെന്ഷന് വീടുകളിലെത്തിച്ചു കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന സര്‍ക്കാരാണ് ലക്ഷക്കണക്കിനു ക്ഷേമപെന്‍ഷന്‍കാരോട് ഈ വിവേചനം ചെയ്തത്.
ഈ നിഷേധ ശൈലി സര്‍ക്കാര്‍ തുടര്‍ നടപടിയാക്കിയിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ ആദ്യതവണത്തെ പെന്ഷന് വിതരണത്തില്‍ മൂന്നര ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നിഷേധിക്കപ്പെട്ടു. അന്ന് അത് വലിയ വാര്‍ത്തയും ആയി. എന്നാല്‍ തുടര്‍ന്ന് പെന്ഷന് നിഷേധിക്കപ്പെട്ടവരെ ആരും ഓര്‍ത്തില്ല. അക്കാരണത്താല്‍ തന്നെ അത് തുടരുകയുമാണ്. ഒന്നിലേറെ പെന്ഷന് ഒരാള്‍ വാങ്ങുന്നു എന്നും അത് പരിഹരിക്കാനാണ് നടപടികള്‍ എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഈ സര്‍ക്കാരിന്റെ മിടുക്ക് കൊണ്ട് ഇത്തരത്തില്‍ എല്ലാം ആക്കി തീര്‍ത്തു. ബാങ്കിലും നേരിട്ട് പോസ്റ്റാഫീസിലും ലഭ്യമായിരുന്ന പെന്ഷന് എങ്ങനെയാണ് കുറച്ചാളുകള്‍ക്ക് ഇല്ലാതായത് എന്നതു വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കാലങ്ങളായി കിട്ടാതിരുന്ന പെന്ഷന് കേരള ഗവണ്മെന്റ് ലഭ്യമാക്കിയതൊന്നുമല്ല.
കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്ന തുകയുടെ തൊണ്ണൂറ് ശതമാനവും ലഭ്യമാക്കിയിട്ടുണ്ട്. അത് സുഗമമായി ജനങ്ങള്‍ക്ക് നല്‍കുകയേ കേരള സര്‍ക്കാര്‍ ചെയ്യേണ്ടതുള്ളു. അതിന്റെ വിതരണമാണു താറുമാറാക്കിയത്. പെന്ഷന് തുക വീട്ടിലെത്തിക്കുക വഴി, ഇതു തങ്ങള്‍ നല്കുന്ന പെന്‍ഷനാണെന്നു ഘോഷിച്ച പാര്‍ട്ടിയുടെ സര്‍ക്കാനാണ് ഇവിടെ ഭരിക്കുന്നത്. ധാര്‍മ്മികതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള ഈ നടപടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്.
പെന്ഷന് വാങ്ങുന്നവരില്‍ അനര്‍ഹര്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. ഈ അനര്‍ഹര്‍ കടന്നു കൂടിയത് എങ്ങനെ എന്നും ഏത് ഗവണ്മെന്റിന്റെ കാലത്തെന്നും പരിശോധിച്ചാല്‍ മനസ്സിലാകും ചിലരുടെ സ്വജനപക്ഷപാതവും സ്വന്തം രാഷ്ട്രീയ പ്രവര്‍ത്തകരെ തിരുകിക്കയറ്റിയതും. അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് ആള്‍ക്കാരാണ് പെന്ഷന് ലഭ്യമാവാതെ പുറത്ത് ഉണ്ടായിരുന്നത്. അവര്‍ അപേക്ഷകരായി വന്നപ്പോഴാണ് ഗവണ്മെന്റിന് തിരിച്ചറിവ് ഉണ്ടാവുന്നത്. ഇതിനെതിരെ ശബ്ദിക്കുക പോലും ചെയ്യാത്ത ഇവിടുത്തെ പ്രതിപക്ഷവും ആരേയാണാവോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: