തിരുവനന്തപുരം: ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കടക വാവുബലിക്കെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തില്‍ വാവുബലിക്കെത്തുന്നവര്‍ക്ക് എറണാകുളം ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം അവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന സംഘത്തെ ഇന്നലെ ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപ്പുകള്‍, സ്കൂബ ടീം എന്നിവ സജ്ജമാണ്.
കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തില്‍ മൂവാറ്റുപുഴ ആര്‍ഡിഒ എം.ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ടീമിനെ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്സും സംസ്ഥാന പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വോളന്റിയര്‍മാരും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് ബാരിക്കേഡുകള്കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസ്സങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.തോട്ടയ്ക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോര്‍ഡ് അമ്പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തിലഹവന നമസ്കാരമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: