ലണ്ടന്‍: മഴയെ തുടര്‍ന്ന് ഒരു ദിവസത്തെ കളി പൂര്‍ണമായി നഷ്ടപ്പെട്ട ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. മഴമൂലം രണ്ട് തവണ കളി തടസ്സപ്പെട്ട രണ്ടാം ദിനത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 34 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (14), രഹാനെ (7) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ മുരളി വിജയ് (0), കെ.എല്‍. രാഹുല്‍ (8), ചേതേശ്വര്‍ പൂജാര(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ മുരളി വിജയ് സംപൂജ്യനായി മടങ്ങി. ആന്‍ഡേഴ്സണിന്റെ അഞ്ചാം പന്തില്‍ ആന്ഡേഴ്സണ് ക്ലീന്‍ ബൗള്‍ഡ്. മുരളി ക്രീസ് വിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ശൂന്യം.
ശിഖര്‍ ധവാനു പകരം ഓപ്പണറായി ഇറങ്ങിയ കെ.എല്‍. രാഹുലിനും ആന്‍ഡേഴ്സണിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എട്ട് റണ്‍സെടുത്ത രാഹുലിനെ ആന്ഡേഴ്സണ് ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു. ഇന്ത്യ രണ്ട് വിക്കറ്റിന് പതിനൊന്ന് റണ്‍സിലെത്തിനില്‍ക്കെ മഴയെത്തിയതിനെ തുടര്‍ന്ന് കളി മുടങ്ങി.
ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ധവാന് പകരം ടീമിലെത്തിയ ചേതേശ്വര്‍ പൂജാര റണ്‍ ഔട്ടായി. ഇംഗ്ലണ്ടിന്റെ പുതുമുഖം പോപ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പൂജാരയുടെ കുറ്റി തെറിച്ചു. ഒരു റണ്‍സുമായി പൂജാര മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രം. വീണ്ടും മഴയെത്തിയതോടെ കളി നിര്‍ത്തിവച്ചു. പിന്നീട് ചായസമയത്തിനുശേഷമാണ് കളി പുനരാരംഭിച്ചത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റം വരുത്തി. ശിഖര്‍ ധവാന്, ഉമേഷ് യാദവ് എന്നിവര്‍ക്ക് പകരം ചേതേശ്വര്‍ പൂജാരയേയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തി.എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: