തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 14-ാം തീയതി വരെയും ഇടുക്കിയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാലവര്‍ഷക്കെടുതിയില്‍ മരണം ഇതുവരെ 29 ആയി. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിനെത്തുടര്‍ന്ന് പെരിയാറിലേക്ക് വെള്ളം കുത്തിയൊഴുകുന്നതിനാല്‍ ആലുവയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇടുക്കി ഡാമിലെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നതിനാല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരും. അതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വീടുകളില്‍ നിന്ന് കഴിയുന്നത്ര പുറത്തിറങ്ങരുതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആലുവയില്‍ 2013ലേതിനു സമാനമായ പ്രളയ സാഹചര്യമാണുള്ളത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റും. പെരുമ്പാവൂര്‍ മുതലുള്ളവരെയാണ് മാറ്റുക. ഗുണ്ടൂര്‍, ആരക്കോണം എന്നിവിടങ്ങളില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ നാലു സംഘത്തെ കൂടി ആലുവ ഭാഗത്ത് നിയോഗിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണ പൈപ്പിന് തകരാര്‍ സംഭവിച്ചിരിക്കുന്നതിനാല്‍ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കക്കി ഡാം തുറന്നതിനാല്‍ കുട്ടനാട്ടിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
കൊച്ചി എയര്‍പോര്‍ട്ട് അടയ്ക്കേണ്ടി വന്നാല്‍ വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് പകരം സംവിധാനം ഒരുക്കും. കേന്ദ്രസര്‍ക്കാരിനു പുറമെ തമിഴ്നാടും കര്‍ണാടകവും സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് അഞ്ച് കോടിയും കര്‍ണാടകം പത്തു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: