ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് ചീലാന്തിമൂട്ടില്‍ സഹായ രാജു (57), അഞ്ചുതെങ്ങ് മുണ്ടുതുറ വീട്ടില്‍ കാര്‍മല്‍ ലാസര്‍ (70) എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.10ന് അഞ്ചുതെങ്ങ് മുണ്ടുതുറയില്‍ നിന്ന് മുണ്ടുതുറവീട്ടില് ഡെന്‍സിലിന്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ആറ് പേര് സഞ്ചരിച്ചിരുന്ന വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. കരയില്‍ നിന്ന് 50 മീറ്ററിനുള്ളിലാണ് അപകടമുണ്ടായത്. വള്ളത്തിന്റ ഉടമ ഡെന്‍സില്‍, പുഷ്പരാജ് ( 41), ബ്രൂണ്സന് (44), അജി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ് പേരും കടലില്‍ വീണെങ്കിലും നാലുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
കടലില്‍ താഴ്ന്ന സഹായരാജുവിനേയും കാര്‍മല്‍ ലാസറിനേയും ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുഷ്പരാജ് സാരമായ പരിക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റീത്തയാണ് മരിച്ച സഹായ രാജുവിന്റെ ഭാര്യ . മക്കള്‍: പ്രിന്‍സി, പ്രിയ, പ്രീതി. കാര്‍മല്‍ ലാസറിന്റെ ഭാര്യ തങ്കമണിയാണ്. മക്കള്‍ : ലീന്‍, ലീജിയ , ലില്ലികുട്ടി (ടീച്ചര്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, അഞ്ചുതെങ്ങ്), ഷോജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: