കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിക്കെതിരായി, കേന്ദ്ര ഭരണകൂടത്തിനെതിരായി ഒരുപാട് തെറ്റിദ്ധാരണകള്‍ ജന മനസ്സുകളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ്.
കാരണം ഓരോ ഇഷ്യൂവിന്റെ പേരിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ജീവിതം അപകടത്തിലാണ്. അവര്‍ സുരക്ഷിതരല്ലെന്ന തോന്നല്‍ വാരിവിതറാന്‍ സിപിഎമ്മിനും മറ്റുമായിട്ടുണ്ട്. അങ്ങനെ വിദ്വേഷത്തിന്റെ വിളവെടുപ്പ് അവര്‍ നടത്തുകയാണ്. സ്വാഭാവികമായിട്ടും ഈ ഭയപ്പാട് ബിജെപിക്ക് എതിരായ ഘടകമാണ്.
തോല്‍പ്പിക്കാനുള്ള സാഹചര്യങ്ങളാണ്. ഇതിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇതു തന്ത്രങ്ങളുടെ ഭാഗമായതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.
(ശബരിമല: സ്ത്രീപ്രവേശനം ബിജെപി തീരുമാനിച്ചിട്ടില്ല – അഡ്വ.പി. എസ്. ശ്രീധരന്‍പിള്ള- കലാകൗമുദി വാരിക)
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ ബാധിക്കുന്ന (ബുദ്ധിമുട്ടിലാക്കുന്ന- നിരാകരിക്കുന്ന) ഒരു ആരാധനാരീതിയും ഖുര്‍ആനും മുഹമ്മദ് നബിയും അംഗീകരിക്കുന്നില്ല. മനുഷ്യരുടെ സമയവും സമ്പത്തും, ഊര്‍ജ്ജവും നഷ്ടപ്പെടുത്തുന്ന ഒരു ആരാധനാരീതിയും ഖുര്‍ ആനോ, നബിയോ പഠിപ്പിക്കുന്നുമില്ല.
മറിച്ച് ആ പത്ത് കല്‍പ്പനകള്‍ ഉപയോഗിച്ച് സ്വന്തം ജീവിതത്തിലും സമൂഹത്തിലും മഗ്ഫിറത്തും (ഐശ്വര്യവും), സമൃദ്ധിയും, സമാധാനവും കൊണ്ടുവരാനാണ് ഖുര്‍ആനിലെ ഓരോ അദ്ധ്യായവും മുഹമ്മദ്നബിയും മാനവരാശിയെ നിരന്തരം ആഹ്വാനം ചെയ്യുന്നത്.
അല്ലാഹുവിന്റെ നാമത്തില്‍ ഭക്ഷണം കവിക്കാതിരിക്കലും, ആരാധനാ ഭ്രാന്ത് മൂത്ത് ‘ദിഗംബരനാ’വലും വീടും നാടുമൊക്കെ വിട്ട് സന്യാസിയാവലും, സമയമാകുമ്പോള്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാതെ ‘പിടിച്ചുനിര്‍ത്തലും’, ദൈവനാമത്തില്‍ വിവാഹം കഴിക്കാതിരിക്കലും, ആരാധനാ ഭ്രാന്ത് മൂത്ത് റംസാന് മാസത്തില്‍ യാത്രക്കാരെയും രോഗികളെയും ബുദ്ധമുട്ടിലാക്കി ഹോട്ടലുകള്‍ ബലമായി അടപ്പിക്കുന്നതും നബിദിന റാലികളും മറ്റു ഘോഷയാത്രകളുമൊക്കെ ഉണ്ടാക്കി സാധാരണക്കാരെയും രോഗികളെയുമൊക്കെ കഷ്ടത്തിലാക്കി ‘വഴിതടയലും’ (മാര്ഗ്ഗതടസ്സമുണ്ടാക്കലും) പ്രാര്‍ത്ഥനക്കുവേണ്ടി ജോലി മാറ്റിവെക്കലും എല്ലാ ഖുര്‍ആനിക ദൃഷ്ട്യാ കൊടിയ ശിര്‍ക്കും മഹാപാതകവുമാകുന്നു.
(എന്താണ് ശിര്‍ക്ക്? എന്താണ് ദൈവനിന്ദ? നോമ്പ് ദൈവനിന്ദയാകുന്നത് എങ്ങനെ- മുഖപ്രസംഗം- വേദദര്‍ശനം)
കശ്മീര്‍ പ്രശ്നത്തില്‍ പാക് രാഷ്ട്രീയപ്പാര്‍ട്ടികളും സൈന്യവും എപ്പോഴും ഒരേ നിലപാടാണ് സ്വീകരിച്ചുവരുന്നത്. പാക് സൈന്യത്തെയും ഭരണകൂട നയങ്ങളെയും കഠിനമായി വിമര്‍ശിക്കുന്ന അസ്മ ജഹാംഗീര്‍ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും കശ്മീരിന്റെ കാര്യം വരുമ്പോള്‍ കടുത്ത ഇന്ത്യാ വിരുദ്ധത ഉള്‍ച്ചേര്‍ന്ന രണോത്സുകതയും ഇസ്ലാമിക സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള തീവ്രദേശീയതയും ഉയര്‍ത്താറുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും നിരന്തരം സംഘര്‍ഷത്തില്‍ തുടരേണ്ടത് സൈന്യത്തിന്റെ പ്രാമാണികത്വവും നിയന്ത്രണവും നിരന്തരമായി നിലനിര്‍ത്താന്‍ അനിവാര്യമാണ്്. മാത്രമല്ല, കോടികള്‍ മറിയുന്ന ഭീകരവാദ വ്യവസായത്തിലും സൈന്യത്തിന് സവിശേഷ താല്‍പ്പര്യമുണ്ട്. ‘ഭീകരതയുടെ ഇരയാണ് പാക്കിസ്ഥാന്’ എന്നുവാദിച്ച് അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനും അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന ധനസഹായം ഉറപ്പിക്കാനും സൈന്യം എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നു.
(പാകിസ്ഥാനില്‍ ഇമ്രാന്റെ ഇന്നിങ്സ്; പട്ടാളത്തിന്റെയും – ഡോ. പി.ജെ വിന്‍സെന്റ് – ദേശാഭിമാനി വാരിക)
എനിക്ക് ഭയമില്ല, സത്യസന്ധനായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പരാജയവും വിജയവും സംവിധായകന്റേത് മാത്രമാണ്. അതില്‍ നടന്മാര്ക്കൊന്നും പങ്കില്ല. മമ്മൂട്ടിയുടെ പടംപൊട്ടി, മോഹന്‍ലാലിന്റെ പടം പൊട്ടി എന്നല്ല പറയേണ്ടത്. ആ സംവിധായകന്റെ പടം പൊട്ടിയെന്ന് തന്നെയാണ് പറയേണ്ടത്. സിനിമയില്‍ ക്യാപ്റ്റന്‍ സംവിധായകനാണ്. മോഹന്‍ലാലോ, മമ്മൂട്ടിയോ, ദുല്‍ഖര്‍ സല്‍മാനോ, നിവിന്‍പോളിയോ അല്ല ഒരു സിനിമയുടെ പരാജയത്തിന് കാരണം. ആ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. കാരണം അവരാണ് ആ സിനിമ അവതരിപ്പിക്കുന്നത്. സിനിമ പൊട്ടിക്കഴിഞ്ഞാല്‍ അതിന്റെ കാരണക്കാര്‍ ഞാനാണെന്ന് സംവിധായകന് മനസ്സിലാക്കണം. ഇത് പറഞ്ഞ രീതി ശരിയായില്ല, ഈ കഥ സെലക്ട് ചെയ്തത് ശരിയായില്ല എന്ന് വേണം മനസ്സിലാക്കാന്‍. നിര്മ്മാതാവിനൊന്നും അതിലൊരു പങ്കുമില്ല. ഒരു നടനുമില്ലാതെ ‘സുഡാനി ഫ്രം നൈജീരിയ’ ഇവിടെ ഹിറ്റായി. പുതുമുഖങ്ങളെ വെച്ച് എടുത്ത ‘രാംജിറാവു സ്പീക്കിംഗ്’ ഹിറ്റായി. ‘നോട്ട്ബുക്ക്’ ഹിറ്റായി. സിനിമ പൊളിഞ്ഞത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായി. ഭാവിയില്‍ ഇനി നിര്‍മ്മാതാവ് വരുമോ ഇല്ലയോ, അങ്ങനെയൊന്നുമില്ല.
(എന്റെ സിനിമകളൊക്കെയും യുദ്ധങ്ങളാണ്- റോഷന് ആന്‍ഡ്രൂസ് – മാധ്യമം ആഴ്ചപ്പതിപ്പ്)
ഹജ്ജിലെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ അന്ത്യാവസ്ഥയുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. ഹജ്ജിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുന്നത് പരലോകത്തേക്കുള്ള പുറപ്പാടാണ്. അത് മരണമാണ്. കുടുംബത്തെ ഉപേക്ഷിച്ചുകൊണ്ട്, എല്ലാം സഹിച്ചുകൊണ്ട് പുറപ്പെടുന്നു. ഇഹ്റാം കഫന്‍ പുടവയാണ്. മരണമടഞ്ഞാല്‍ മൂന്ന് വെള്ളത്തുണിയിലാണ് പൊതിയുന്നത്. ഇതേ അവസ്ഥ ഇഹ്റാം ചെയ്യുമ്പോഴും കാണാം. കഫന്‍ പുടവ ധരിക്കുന്നതിന്റെ മുമ്പ്് മയ്യിത്ത് കുളിച്ചൊരുങ്ങുന്നത് പോലെ ഹജ്ജ് ചെയ്യുന്നവന് ഇഹറാമിനു മുമ്പ് കുളിച്ചൊരുങ്ങുന്നു. മയ്യിത്ത് കുളിച്ചൊരുങ്ങുന്നത് വിരുന്നുകാരായ മലക്കുകളെ സന്തോഷിപ്പിക്കാനാണ.്
ഹജ്ജ് ചെയ്യുന്നവര്‍ അമ്പിയാക്കളുടെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ നിന്ന് അവരുടെ ബറകത്ത് സ്വീകരിക്കാന്‍ വേണ്ടിയാണ് കുളിച്ചൊരുങ്ങുന്നത്. തീര്‍ത്ഥാനടത്തിന് ഉപയോഗിക്കുന്ന വാഹനം മയ്യിത്ത് കട്ടിലിനെ അനുസ്മരിപ്പിക്കുന്നു. തല്ബിയത് ഖബറിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൊല്ലുന്ന തഹ്ലീലിനെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഒരു ഹാജി മരിക്കുന്നതിന് മുമ്പേ മരണാനുഭവം വരിക്കുന്നു.
സത്യം, ലൗകികാനന്ദങ്ങളില് വിഹരിച്ച മനുഷ്യന്റെ ഭോഗതൃഷ്ണകളുടെ മരണമാണ്് ഹജ്ജ്. ആ മരണത്തിലൂടെ ആത്മീയൗന്നത്യങ്ങളുടെ സോപാനത്തിലേക്ക് ഹാജി കയറിപ്പറ്റുന്നു. സ്വീകാര്യനായ ഹാജി നവജാതനായ കുഞ്ഞിനെ പോലെ വിമലീകൃതനാവുന്നു.
(ഹജ്ജിന്റെ ഉള്ളറകള്‍- അബ്ദുറഹിമാന് അഹ്സനി പെരുവയല്‍ – രിസാല വാരിക)
പൂര്വ്വപരമ്പരകളിലെവിടെ നിന്നോ കിട്ടുന്ന ഒരു ജീനാണ് എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അതുള്ളവര്‍ക്ക് എഴുതാതിരിക്കാനാവില്ല. പാടാന്‍ നല്ല കഴിവുള്ള ഒരാള്‍ പാടിയിരിക്കും. ചിത്രം വരക്കാന്‍ അപാരമായ ശേഷിയുള്ള ഒരാള്‍ എവിടെയെങ്കിലും ചിത്രം വരച്ചിരിക്കും. രചന അബോധമനസ്സിന്റെ പ്രക്രിയയാണ്. എന്മകജെ എഴുതുന്ന സമയത്താണെന്നു തോന്നുന്നു, ആരു ഫോണ്‍ നമ്പര്‍ ചോദിച്ചാലും പണ്ടെന്നോ മറന്നുപോയ, പഴയ ഒരു ഫോണ്‍നമ്പര്‍ പറയുമായിരുന്നു.
അത്ര ആഴത്തിലേയ്ക്കുപോകുന്നുണ്ട് എഴുതുന്ന സമയത്ത്. ഇ.എം. ഫോസ്റ്റര്‍ ഏതോ പ്രബന്ധത്തില്‍ പറയുന്നുണ്ട്, ആഴമുള്ള ഒരു കിണറ്റില്‍ തൊട്ടിയിറക്കി വെള്ളം വലിച്ചെടുക്കുന്നതുപോലെ എഴുത്തുകാരന് അബോധത്തില്‍ നിന്ന് എന്തൊക്കെയോ കോരിയെടുക്കുകയാണ് എന്ന്.
(കഥാകാരന്റെ കഥ, കഥാപാത്രങ്ങളുടെയും- അംബികാസുതന്‍ മാങ്ങാട്- കഥ മാസിക)
പൊലീസിലെ ക്രമിനലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീപീഡനം, കൊലപാതകം, കുട്ടികളെ പീഡിപ്പിക്കല്‍ എന്നിവയടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണിവര്‍.
പൊലീസില്‍ ക്രമിനലുകള്‍ കൂടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചത്. അതേസമയം ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ 2011 ജൂലൈ മുതല്‍ 2018 ഫെബ്രുവരിവരെയുള്ള കണക്ക് അനുസരിച്ച് 1129 പൊലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നു മാറ്റി നിര്‍ത്തി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്നാണെങ്കിലും പലപ്പോഴും അതൊക്കെ വേണ്ട രീതിയില്‍ നടക്കാറില്ല. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെളിവുകള്‍ നല്കാന് മറ്റു പൊലീസുകാര്‍ തയ്യാറാകാറില്ല. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ ഇവര്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്നു.
1129 പേര് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു വിവരാവകാശ രേഖ വ്യക്തമാക്കുമ്പോള്‍ 59 പേരാണ് നടപടികള്‍ നേരിടാന്‍ പോകുന്നത്. പൊലീസ് അസോസ്സിയേഷന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛയ്ക്കനുസരിച്ച് പലപ്പോഴും സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കുകയും പുറത്താക്കേണ്ടവരെ പുറത്താക്കുകയുമാണ് നയം.
(ഉദയകുമാര്‍ വിധി, പൊലീസിന് കിട്ടേണ്ട ശിക്ഷയും ശിക്ഷണവും – പ്രമീള ഗോവിന്ദ് – സമകാലിക മലയാളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: