തൊടുപുഴ: മണ്ണിനോട് മല്ലടിച്ചും കാട്ടുമൃഗങ്ങളോട് ഇണങ്ങിയും പിണങ്ങിയും ജീവിതം കരുപ്പിടിപ്പിച്ച ഇടുക്കിയിലെ കുടിയേറ്റ ജനതയെ സംബന്ധിച്ചിടത്തോളം ഡാം തുറക്കലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊന്നും പുതിയ സംഭവങ്ങളല്ല. വെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ള പ്രദേശത്തുകാരോട് മാറി താമസിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്കിയപ്പോള് ‘വെള്ളം തൊറന്ന് വിടട്ടെ അപ്പോള്‍ മാറാവെന്നേ’ എന്ന നിസ്സാരമട്ടിലായിരുന്നു പ്രതികരണം.
ചെറുതോണി ഡാംതുറന്നു വിട്ടപ്പോള്‍ ഒഴുകിയെത്തിയ വെള്ളം ചെറുതോണി ടൗണിലും നദിതീരത്തും താമസിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചില്ല. 1981-ലും 1992-ലും ഡാം തുറന്നുവിട്ടപ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ തക്കവിധത്തില്‍ ആറിന് വീതിയുണ്ടായിരുന്നു. രണ്ടു തവണ ഡാം തുറന്നപ്പോഴും യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെയാണ് വെള്ളം ഒഴുകിപ്പോയത്.
കൈയേറ്റക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡാം തുറന്ന് വിട്ടപ്പോള്‍ നഷ്ടപ്പെടാനുള്ളത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ ഡാം തുറന്നത് നല്ലതാണെന്നാണ് ചെറുതോണിക്കാരുടെ അഭിപ്രായം. കൈയേറ്റമെങ്കിലും ഇല്ലാതാകുമല്ലോ എന്ന് അവര്‍ പറയുന്നു. ചില പുത്തന്പണക്കാരുടേയും പ്രായോഗിക രാഷ്ട്രീയക്കാര്‍ എന്ന് മേനിനടിക്കുന്നവരുടെയും വരവാണ് ചെറുതോണിപ്പുഴ കൈയേറി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിത് നദിയേയും നീരൊഴുക്ക് മാര്‍ഗങ്ങളേയും ഇല്ലായ്മ ചെയ്തത്.
ഇത്തരക്കാരുടെ കൈയേറ്റങ്ങളാണ് ആറിന്റെ വീതി ഇല്ലാതാക്കിയത്. ചെറുതോണിയില്‍ നിന്ന് വെള്ളക്കയം വഴി തടിയമ്പാട്ടേക്കുള്ള ആറിന്റെ ഒഴുക്കു തടസ്സപ്പെടുന്ന രീതിയിലാണ് പല കൈയേറ്റങ്ങളും. ചെറുതോണിപ്പുഴയിലെ ഒഴുക്ക് നിലച്ചതോടെ നദീതടം സ്വകാര്യ വ്യക്തികള്‍ കൈയേറി റബ്ബറും കൊക്കോയും ഏലവും കൃഷി ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ടൂറിസം നടപ്പിലാക്കി. ഒരു പ്രധാന നദി കൈയേറ്റം ചെയ്യപ്പെട്ടിട്ടും നടപടികള്‍ എടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയി.
ചെറുതോണിക്ക് പുറത്ത് സാധാരണ ജനവിഭാഗത്തെ ആശങ്കയിലാഴ്ത്തുന്ന തരത്തില്‍ ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമ പോലെയാണ് ഡാമിനെക്കുറിച്ചും അത് തുറന്ന് വിട്ടാലുണ്ടാകാന് പോകുന്ന ദുരന്തവുമൊക്കെ ചാനല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചെറുതോണിപ്പുഴയിലെ കൈയേറ്റങ്ങളെക്കുറിച്ചോ പുഴയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചൊ ആരും പറയുന്നില്ല. ഉന്നതരാഷ്ട്രീയക്കാരുടെ ഗ്രീന്‍ സിഗ്നലോടെയാണ് പല കൈയേറ്റങ്ങളും നടക്കുന്നത്. അവിടെ ഉദ്യോഗസ്ഥരുടെ റെഡ് അലര്‍ട്ടിന് യാതൊരു വിലയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: