തൃശൂര്‍: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് സിപിഎം അട്ടിമറിക്കുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണവും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും തടസ്സപ്പെടുത്തുന്നതില്‍ അന്വേഷണ സംഘത്തിനും പോലീസിലെ മറ്റ് ഉദ്യോഗസ്ഥരിലും അമര്‍ഷം ശക്തമാണ്. പീഡനക്കേസില്‍ ഇരയുടെ വ്യക്തമായ മൊഴിയും സാഹചര്യത്തെളിവുകളും നിര്‍ണായക സാക്ഷിമൊഴികളും ബിഷപ്പിനെതിരെ ഉണ്ടെങ്കിലും പോലീസിന് അനങ്ങാന്‍ കഴിയുന്നില്ല. അറസ്റ്റ് വേണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് നിന്ന് നിര്‍ദേശമുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നല്കി പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ ബിഷപ്പില്‍ നിന്ന് വന്‍തുക കൈപ്പറ്റിയതായും വിവരമുണ്ട്. തുടര്‍ന്നും പണം ആവശ്യപ്പെട്ട് ബിഷപ്പിനുമേല്‍ ഇവര്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ വിശ്വസ്തരായ ഇടനിലക്കാര്‍ വഴിയാണ് ബിഷപ് ഫ്രാങ്കോ സിപിഎം നേതാക്കളുമായി ബന്ധപ്പെടുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രമുഖ നേതാവിനെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്നും പാര്‍ട്ടിയെ വിശ്വസിക്കാമെന്നുമുള്ള ഉറപ്പും നേതാക്കള്‍ ഇടനിലക്കാര്‍ വഴി ബിഷപ്പിനെ അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കളാണ് ഇടപാടില്‍ നേട്ടം കൊയ്തത്. അകല്‍ച്ചയിലായിരുന്ന ഈ നേതാക്കള്‍ കേസിനെ തുടര്‍ന്ന് അടുപ്പത്തിലായത് പാര്‍ട്ടി പ്രവര്‍ത്തകരിലും അമ്പരപ്പ് സൃഷ്ടിച്ചു.
തൃശൂരില്‍ സ്വാധീനമുള്ള കണ്ണൂര്‍ക്കാരനായ നേതാവാണ് ഇടപാടിലെ പ്രധാന കണ്ണി. പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ വന്‍തുക എത്തിയതോടെ പാര്‍ട്ടി നേതൃത്വത്തിലെ പ്രമുഖന് നേതാവുമായുള്ള പിണക്കം മറക്കുകയായിരുന്നു.
കോടികള്‍ വാങ്ങി കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. ഇതിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റംഗം തന്നെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വന്‍ ആസ്തിയുള്ളയാളാണ് ബിഷപ് ഫ്രാങ്കോ. സഭയുടെ സ്വത്ത് വകകള്‍ കൈകാര്യം ചെയ്യുന്നതിന് പുറമേ സ്വന്തം നിലയ്ക്കും ഇദ്ദേഹം ഇടപാടുകള്‍ നടത്തിയിരുന്നു. തൃശൂര്‍ ജില്ലയിലെ മറ്റം സ്വദേശിയാണ് ഐപ്പുണ്ണി എന്ന് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഫ്രാങ്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: