തിരുവനന്തപുരം: ഒരു വിഭാഗം എസ്ഐമാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം നല്‍കാത്തതില്‍ പോലീസില്‍ പ്രതിഷേധം പുകയുന്നു. ജില്ലാ സായുധ റിസര്‍വില്‍ നിന്ന് കേരള സിവില്‍ പോലീസ് കേഡറിലേക്കെത്തിയ 35 എസ്ഐമാര്‍ക്കാണ് അര്‍ഹതയുണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തത്. നീതി നിഷേധത്തിനെതിരെ പ്രതിഷേധം പുകയുകയാണ് കേരള പോലീസില്‍.
സംസ്ഥാനത്ത് 271 പോലീസ് സ്റ്റേഷനുകളില്‍ സിഐമാരെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഒ) നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു. പരിചയക്കുറവുള്ള എസ്ഐമാര്‍ സ്റ്റേഷന് ചുമതല വഹിക്കുന്നതിനാലാണ് പലയിടത്തും കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്ന വിലയിരുത്തലായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. നിലവില്‍ സീനിയോറിറ്റിയുള്ള എസ്ഐമാരെ സിഐമാരായി സ്ഥാനക്കയറ്റം നല്കി സ്റ്റേഷന് ചുമതല നല്‍കാനായിരുന്നു ധാരണ. ഇതനുസരിച്ച് പ്രമോഷന് നല്‍കുന്നതിന് ലോക്കല്‍ പോലീസ് എന്നറിയപ്പെടുന്ന ജനറല്‍ എക്സിക്യുട്ടീവ് കേഡറില്‍ നിന്ന് 243 എസ്ഐമാരുടെ പട്ടിക തയാറാക്കി. ഇവര്‍ക്ക് തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം നിര്‍ദേശവും നല്കി. എന്നാല്‍ 271 ഒഴിവുകളുണ്ടായിട്ടും കേരള സിവില്‍ പോലീസ് കേഡറിലെ 35 എസ്ഐമാരെ ആഭ്യന്തര വകുപ്പ് അവഗണിക്കുകയായിരുന്നു.
2007 ല്‍ എസ്ഐമാരായി ജില്ലാ സായുധ റിസര്‍വില്‍ പ്രവേശിച്ചവരാണ് ഈ 35 എസ്ഐമാര്‍. 2010 ഏപ്രില്‍ ഒന്നിന് ഇവരെ കെസിപി കേഡറില്‍ ലയിപ്പിച്ചു. അന്നു മുതല്‍ സീനിയോറിറ്റി ലിസ്റ്റിലൊന്നുംപെടാതെ വെറും എസ്ഐമാരായി തുടരുകയാണ് ഇവര്‍. ഇവര്‍ക്കു ശേഷം ജില്ലാ സായുധ സര്‍വീസില്‍ പ്രവേശിച്ച പലരും അസി. കമാന്‍ഡര്‍ പദവിയിലേക്ക് ഉയര്‍ന്നുവെങ്കിലും ഇവര്‍ മാത്രം വിവിധ സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി ഇപ്പോഴും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: