മണ്ണാര്‍ക്കാട്: വീട്ടിനകത്തെ നിധി കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 82 ലക്ഷം തട്ടിയ കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി, നെല്ലായ, മഞ്ഞലിങ്കല്‍ വീട്ടില്‍ അബ്ദുള്‍ അസീസിനെയാണ് സിഐ ടി.പി. ഫര്‍ഷാദ്, എസ്ഐ വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്്.
പയ്യനടം, തോട്ടശ്ശേരി വീട്ടില്‍ അബ്ദുള്‍ അസീസ്-ആയിഷ ദമ്പതികളാണ് തട്ടിപ്പിനിരയായത്. അസീസിന്റെ കോട്ടക്കലുള്ള വീട്ടില്‍ രണ്ടുകോടിരൂപ മതിപ്പുള്ള നിധിയുണ്ടെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ഇത് പുറത്തെടുക്കാനുള്ള പൂജക്കായി 2016 മുതല്‍ പലപ്പോഴായി 82ലക്ഷം വാങ്ങിയെടുത്തെന്നാണ് പരാതി.
കയ്പ്പഞ്ചേരിയിലുള്ള വീട് വിറ്റാണ് 35 ലക്ഷം നല്‍കിയത്. പിന്നീട് വിവിധയിടങ്ങളിലെ സ്ഥലവും വിറ്റ് പലപ്പോഴായി പണം നല്കി. നഗ്നപൂജ, ഗര്‍ഭസ്ഥശിശുവിന്റെ രക്തം കൊണ്ടുള്ള പൂജ, എന്നിങ്ങനെ പല ആവശ്യങ്ങള്‍ പറഞ്ഞാണ് പണം വാങ്ങിയത്.
നിധികിട്ടാതായതോടെ സംശയം തോന്നി പ്രതിയുടെ ഭാര്യവീട്ടില്‍ അന്വേഷിച്ചു. തിളങ്ങുന്ന കല്ല് നല്കി അതിന് നാലുകോടി വിലവരുമെന്ന് വിശ്വസിപ്പിച്ചു. കല്ല് കോഴിക്കോട്ടെ ജ്വല്ലറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വീണ്ടും അന്വേഷിച്ചെത്തിയപ്പോള്‍ വ്യാജ ഒപ്പിട്ട 20 ലക്ഷത്തിന്റെ ചെക്ക് നല്‍കിയും ഇയാള്‍ ദമ്പതികളെ പറ്റിച്ചെന്ന് പോലീസ് പറഞ്ഞു. സിപിഒമാരായ നാസര്‍, അബ്ദുള്‍ നവാസ്, രാജന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: