ആലപ്പുഴ: കുട്ടനാട് നെടുമുടിയില്‍ അമ്മയേയും മകളേയും വീടിന് സമീപമുള്ള പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂരില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നെടുമുടി പൊങ്ങ ചെമ്മങ്ങാട് സിബിച്ചന്റെ ഭാര്യ ജോളി(47), മകള്‍ സിജി(20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂരില്‍ വരട്ടാറില്‍ തിരുവല്ല പായിപ്പാട് പുത്തന്‍പറമ്പില്‍ തോമസ് മാത്തന്റെ മകന് ജിതിന് തോമസ് മാത്ത(14)നാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ശനിയാഴ്ച ഒരു മണിയോടെ നാട്ടുകാരാണ് ജോളിയുടെയും സിജിയുടെയും മൃതദേഹം വീടിനു സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ചങ്ങനാശേരിയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സിബിച്ചനെ രാവിലെ ബസ് കയറ്റി വിട്ട ശേഷമാണ് സിജി വീട്ടിലേക്ക് മടങ്ങിയത്. പൊങ്ങ ജങ്ഷനിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ആഹാരം പാകം ചെയ്യുന്നതിനും മറ്റും ഇരുവരുമെത്തുന്നതാണ്. എന്നാല്‍ ഇന്നലെ ഇവര്‍ ക്യാമ്പില്‍ പോയിരുന്നില്ല.
ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന മൂത്തമകള്‍ സിമി ഉച്ചയോടെ വീട്ടിലെത്തി അമ്മയേയും അനുജത്തിയേയും അന്വേഷിക്കുന്നതിനിടെ വീടിന് സമീപത്തെ കടന്നങ്കാട് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ അമ്മയുടെ വസ്ത്രം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി. പാടത്ത് മീന്‍പിടിക്കുന്നതിനായി വലയിട്ടിരുന്നു. ഇതില്‍ നിന്നും മീനെടുക്കാന് ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
അമ്മയുടെ മൃതദേഹം പാടശേഖരത്തില്‍ വീടിനോട് ചേര്‍ന്നും മകളുടേത് അഞ്ച് മീറ്ററോളം അകലെയുമായിട്ടാണ് കണ്ടെത്തിയത്. നെടുമുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച 10ന് പൊങ്ങ മാര്‍സ്ലീവാ പള്ളി സെമിത്തേരിയില്‍.
അമ്മയുടെ സഹോദരിയുടെ വീടായ മഴുക്കീര്‍ കാരക്കാണം ജിജിവില്ലയില്‍ കെ.പി. വര്‍ഗീസിന്റെ (കുഞ്ഞുമോന്) വീട്ടിലെത്തിയതായിരുന്നു ജിതന്‍. ചപ്പാത്തിനു മുകളിലൂടെ കുത്തി ഒഴുകുന്ന വെളളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്സും പോലീസും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: