ഇടുക്കി: ശക്തി അല്പം കുറഞ്ഞെങ്കിലും പെയ്ത് കൊതി തീരാതെ മഴ തുടരുന്നു. രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴ കഴിഞ്ഞ 9ന് നിലമ്പൂരിലായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പോലും അസാധാരണം എന്ന് വിലയിരുത്തുന്ന മഴ മലയാള നാടിന് വരുത്തിവെച്ച ദുരന്തം പറഞ്ഞ് തീര്ക്കാനാകാത്തതാണ്.
ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കിയിലാണ്, 9.54 സെ.മീ. മൂന്നാറില്‍ ആറ,് തലശേരി, കുഡ്ലു എന്നിവിടങ്ങളില്‍ അഞ്ച് സെ.മീ. വീതവും മഴ ലഭിച്ചു. കൊല്ലം, ചേര്‍ത്തല, മാവേലിക്കര, കുമരകം, മയിലാടുംപാറ, മാനന്തവാടി, ഹോസ്ദുര്‍ഗ് നാല് സെ.മീ. വീതവും മഴ ലഭിച്ചു.
ഇതുവരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണുകള്‍ വിലയിരുത്തി ശരാശരി ലഭിക്കുന്ന മഴ 220 സെ.മീ. ആണ്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് ഇത് 186.4 സെ.മീ. പിന്നിട്ട് കഴിഞ്ഞു. ജൂണ്‍ മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് മണ്‍സൂണ്‍ മഴ ലഭിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷവും എത്തും. ഇടുക്കി ജില്ലയില്‍ ഇതുവരെ കണക്കുകൂട്ടിയതിലും 10 സെ.മീ മഴയാണ് അധികമായി ലഭിച്ചത്, 257.63 സെ.മീ. കോഴിക്കോട്-228.85, വയനാട്-228, മലപ്പുറം-204.2, കോട്ടയം 190 സെ.മീ. വീതമാണ് മഴ പെയ്തിറങ്ങിയത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 240.98 സെ.മീ. മഴയാണ്. ലക്ഷദ്വീപില്‍ വേനലില്‍ 156 ശതമാനം മഴ കൂടിയപ്പോള്‍ മഴക്കാലത്ത് ഇതുവരെ 47 ശതമാനത്തിലധികം മഴ കുറഞ്ഞു. രണ്ട് ദിവസത്തെ തോര്ച്ചയ്ക്ക് ശേഷം നാളെ മുതല്‍ വീണ്ടും കനത്തമഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. മഴ തുടരുന്നത് മൂന്നാറിലെ കുറിഞ്ഞി പൂക്കാലത്തിനും തടസ്സമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: