കോഴിക്കോട്: ബിജെപിയാണ് മുഖ്യ രാഷ്ട്രീയ ശത്രുവെന്നും അവരെ പരാജയപ്പെടുത്താന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി യോജിച്ചു നില്ക്കും. കഴിഞ്ഞ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തത്. കാസര്‍കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കിയതിനെ കരീം ന്യായീകരിച്ചു.
മന്ത്രിസഭാ അഴിച്ചുപണിയില്‍ മന്ത്രി കെ.ടി. ജലീലിന് കൂടുതല്‍ പദവി നല്‍കുകയാണ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ജലീലിന് നല്‍കിയത്. പ്രവേശന പരീക്ഷയൊക്കെ ഇതിലുള്‍പ്പെടും. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പുതിയ പാര്‍ട്ടിയുടെ ആവശ്യം ഇപ്പോള്‍ ഇല്ല. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കൂടിവരികയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം സിപിഎമ്മിനെയാണ് പിന്തുണച്ചത്. പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കോണ്‍ഗ്രസ്സിന് പ്രതികരിക്കാനാവില്ല. യുപിഎ അധികാരത്തിലുള്ളപ്പോള്‍ കോച്ച് ഫാക്ടറി ആരംഭിക്കുന്നതിനുള്ള സ്ഥലമുള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിരുന്നു. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ യുപിഎ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നിട്ടും കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമായില്ല. അതേസമയം ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോച്ച് ഫാക്ടറി യാഥാര്ഥ്യമാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: