കോട്ടയം: ലൈംഗിക ചൂഷണം നടത്തിയ വികാരിമാര്‍ക്കെതിരെ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ച് കാതോലിക്കാ ബാവയ്ക്ക് റിപ്പോര്‍ട്ട് നല്കാന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് മെത്രാപ്പോലീത്തമാര്‍ക്ക് നിര്‍ദേശം നല്കി. നാല് ദിവസത്തെ യോഗത്തിന് ശേഷമാണ് നിര്‍ദേശം നല്‍കിയത്.
വികാരിമാര്‍ക്കെതിരെ അതാത് ഭദ്രാസന മെത്രാപ്പോലീത്താമാര്‍ കൈക്കൊണ്ട നടപടികള്‍ യോഗം അംഗീകരിച്ചു. അതേ സമയം വികാരിമാരെ സഭാശുശ്രൂഷ നടപടികളില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ യോഗത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ലെന്നാണ് വിവരം.
സഭയുടെ കാനോനുകളും ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അടിസ്ഥാനമായി പുരോഹിതസ്ഥാനികള്‍ക്കും സഭാസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്ക്കുമായി പെരുമാറ്റ മാര്‍ഗരേഖ കാലികമായി പുതുക്കി തയാറാക്കും. വികാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉണ്ടാകുന്ന പരാതികള്‍ പരിഗണിച്ച് ഉപദേശം നല്‍കുന്നതിനായി ‘ധാര്‍മിക ഉപദേശക സമിതി’യെ നിയമിക്കുവാന്‍ തീരുമാനിച്ചു. കുമ്പസാരം ഉള്‍പ്പെടെയുളള സഭയുടെ കൂദാശകളെ വികലമായി ചിത്രീകരിക്കുന്ന പ്രവണതകളെ യോഗം അപലപിച്ചു. കൂദാശകളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സുന്നഹദോസില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: