ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് താഴുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതിന് ലഭിച്ച കണക്ക് പ്രകാരം 2400.24 അടിയാണ് ജലനിരപ്പ്.
മഴയും ഒഴുകിയെത്തുന്ന വെള്ളവും കണക്കാക്കി മാത്രമേ ഷട്ടര്‍ അടയ്ക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. പിന്നാലെ എത്തുന്ന തുലാമഴയും കണക്കിലെടുക്കണം. ഇത് മൂന്നാം തവണയാണ് ഷട്ടറുകള്‍ തുറക്കുന്നതെങ്കിലും അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് മണ്‍സൂണ്‍ സമയത്ത് തുറക്കുന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്ന് മുതല്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് വരുന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 6,69,000 ലിറ്റര്‍ വെള്ളമാണ് ഓരോ സെക്കന്‍ഡിലും സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 1,13,000 ലക്ഷം ലിറ്റര്‍ വെള്ളം ഓരോ സെക്കന്‍ഡിലും വൈദ്യുതി ഉല്‍പ്പാദനത്തിനായും കൊണ്ടുപോകുന്നുണ്ട്. ഒഴുക്കിവിടുന്നതും വൈദ്യുതി ഉല്‍പ്പാദനത്തിന് എടുക്കുന്നതുമായി ഒരു സെക്കന്‍ഡില്‍ ശരാശരി 8.6 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം മാറുന്നതാണ് ജലനിരപ്പ് കുറയാന്‍ കാരണമാകുന്നത്.
ഇന്നലെ രാവിലെ ആറിന് ലഭിച്ച കണക്ക് പ്രകാരം 2401.16 അടിയായിരുന്നു ജലനിരപ്പ്. ഉച്ചയ്ക്ക് 12ന് 2400.88 അടിയായും വൈകിട്ട് അഞ്ചിന് 2400.48 അടിയായും കുറഞ്ഞു. ഈ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കുറഞ്ഞത് ഒന്നേകാല്‍ അടി വെള്ളമാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ ചെറുതോണി പാലത്തിലടക്കം കയറിയ വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. കലങ്ങി വന്നിരുന്ന വെള്ളം തെളിഞ്ഞതും ശുഭ സൂചനയായി.
ഇടുക്കിയില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരത്തിമുന്നൂറോളം പേരാണ് കഴിയുന്നത്. പ്രളയത്തില്‍ ഒന്‍പതു പേര് മരിച്ച വയനാട്ടില്‍ പ്രധാന ടൗണുകളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അല്പം താഴ്ത്തി.
കാലവര്‍ഷക്കെടുതിയില്‍ നിലമ്പൂര്‍ താലൂക്കില്‍ മാത്രം ഇരുന്നൂറ്റിമുപ്പത്തിയൊന്പത് വീടുകളാണ് തകര്‍ന്നത്. 1.72 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആറു പേര് മരിച്ചു. നിലമ്പൂര്‍ താലൂക്കില്‍ നാല്‍പ്പത്തിയെട്ട് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നാല് ചെറിയ പാലങ്ങളും തകര്‍ന്നു. എട്ടു വില്ലേജുകളിലായി പന്ത്രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: