കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുര ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആരോപണം. ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ വിശദീകരണം തേടി. ഡാമിന്റെ ഷട്ടറുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി വീടുകളും നൂറുകണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളുമാണ് വെള്ളത്തിലായത്.
കെഎസ്ഇബിയുടെ അനാസ്ഥയാണ് വന്‍ നാശനഷ്ടമുണ്ടാകാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പടിഞ്ഞാറത്തറ മാടത്തുംപാറയിലെ 25 ഓളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ആറു വീടുകള്‍ വെള്ളത്തിനടിയിലായി.
എട്ടിന് രാവിലെ എട്ടു മണിയോടെയാണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. ചൊവ്വാഴ്ച രണ്ട് ഷട്ടറുകള്‍ അന്‍പത് സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു.
എന്നാല്‍ ഡാമില്‍ വെള്ളം നിറയുന്നത് ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ കുടുതല്‍ ഉയര്‍ത്തേണ്ടി വന്നത്. എട്ടിന് രാവിലെ ആറു മണിക്ക് ഡാമില്‍ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം ഉയരുകയും ഷട്ടറിന്റെ മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഒന്നര മീറ്ററിലധികം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു.
ഡാം തുറന്നതോടെ പുതുശ്ശേരി പുഴ കരകവിയുകയും വീടുകളിലും ക്യഷിയിടങ്ങളിലും വെള്ളം കയറുകയുമായിരുന്നു. ഉച്ചയ്ക്കുശേഷം 230 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നിരവധി ഗ്രാമീണ റോഡുകള്‍ ഇതോടെ വെള്ളത്തിനടിയിലാവുകയും വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെടുകയും ചെയ്തു. എന്നാല്‍ വൈകുന്നേരമായിട്ടും പലയിടങ്ങളിലും ഒറ്റപ്പെട്ടവരെ മാറ്റി താമസിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജില്ലാ കളക്ടറും എഡിഎമ്മും ജില്ലയിലില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ അറിയിപ്പ് നല്‍കിയാണ് ഷട്ടര്‍ തുറന്നതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുവെന്നുമാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: