ഐസ്വാള്‍ : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഒരു ലക്ഷം രൂപ നല്കി. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും,ഒറ്റപ്പെട്ട വിവിധ ഇടങ്ങളില്‍ അവശേഷിക്കുന്നവര്‍ക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവര്‍ക്കുമുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്നു സഹായ ഹസ്തവുമായി ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സര്‍ക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്കാന് എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അനേകം പേരുടെ വീടുകളും, ജീവിത സാഹചര്യങ്ങളും, വന്‍ തോതില്‍ കൃഷിയും നഷ്ടപ്പെട്ട് ഭാവി ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. പ്രകൃതി ശക്തികള്‍ക്ക് മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയാണ് ഇത്തരം ദുരന്തങ്ങള്‍ നമ്മെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നത്.സഹായം ഏതു വിധത്തിലുമാകാം.അതാണ് ഏക ആശ്വാസം.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും ഉത്പന്നങ്ങള്‍ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: