കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിശ്ചിതകാല കരാര്‍ തൊഴില്‍ വ്യവസ്ഥയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എറണാകുളം എളമക്കര ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന ബിഎംഎസ് അഖിലേന്ത്യാ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. നിശ്ചിതകാല കരാര്‍ വ്യവസ്ഥ നടപ്പാക്കുന്നതോടെ സ്ഥിരംതൊഴില്‍ ഇല്ലാതാവുമെന്നും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ട് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും യോഗം വിലയിരുത്തി.
സ്ഥിരം തൊഴില്‍ സംവിധാനം ഇല്ലാതാക്കുന്നതോടുകൂടി ആദ്യഘട്ടത്തില്‍ തൊഴിലാളികളെയാണ് ദോഷകരമായി ബാധിക്കുന്നതെങ്കില്‍ ഭാവിയില്‍ പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാെത വരികയും വ്യാവസായിക മേഖലകളില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നും യോഗം വിലയിരുത്തി. തൊഴില്‍ നിയമ പരിഷ്കരണത്തെ സംബന്ധിച്ചും സാമൂഹ്യസുരക്ഷാ പദ്ധതികളെ സംബന്ധിച്ചുമൊക്കെ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി തീരുമാനങ്ങള്‍ എടുത്ത കേന്ദ്ര സര്‍ക്കാര്‍ നിശ്ചിതകാല കരാര്‍തൊഴിലാളി വ്യവസ്ഥ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിശ്ചിതകാല കരാര്‍ തൊഴില്‍ വ്യവസ്ഥക്കെതിരെ നിരന്തരമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. സപ്തംബര്‍ ആറിന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിഎംഎസ് ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹക് വി. ഭാഗയ്യ, ദേശീയ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ, ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: