ഐസ്വാള്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഒരു ലക്ഷം രൂപ നല്കി. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും പലയിടത്തായി ഒറ്റപ്പെട്ടുപോയവര്‍ക്കും സഹായം എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവര്‍ക്കുമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സന്നദ്ധസംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും വ്യക്തികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്കാന് എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അനേകം പേരുടെ വീടുകളും, ജീവിത സാഹചര്യങ്ങളും, വന്‍തോതില്‍ കൃഷിയും നഷ്ടപ്പെട്ട് ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.
പ്രകൃതിശക്തികള്‍ക്ക് മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയാണ് ഇത്തരം ദുരന്തങ്ങള്‍ നമ്മെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നത്. സഹായം ഏതു വിധത്തിലുമാകാം. അതാണ് ഏക ആശ്വാസം.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചും ആവുന്ന എല്ലാവിധ സഹായവും നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: