കാട്ടാക്കട: രക്തദാനത്തിനായി ജീവിതം മാറ്റിവച്ച മനുഷ്യസ്നേഹി. ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ മനംനൊന്ത് വിളിക്കുന്നവര്‍ക്ക് ജീവരക്തം പകര്‍ന്നത് 141 തവണ. ആര്‍ക്കും അതിശയം തോന്നുന്ന അപൂര്‍വത ജീവദാനത്തിലൂടെ മാതൃകയാവുകയാണ് രമേശന് തമ്പി.
ഈ അവയവദാന ദിനത്തില്‍ ഒരു സല്‍കര്‍മം കൂടി ചെയ്യുവാനൊരുങ്ങുകയാണ് രമേശന്. തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുവാനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുകയെന്ന പുണ്യം. ‘ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് നല്കാനാവുന്ന ഏറ്റവും വലിയ അവയവദാനമാണ് രക്തദാനം’. ആരുടേയും സമ്മതം ആവശ്യമില്ലാതെ ചെയ്യാനാവുന്ന പുണ്യ പ്രവൃത്തി. എന്നാല്‍ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഒരുപാട് കടമ്പകളുണ്ട്.
മലയിന്‍കീഴ് കരിപ്പൂര്‍ കെആര്‍എ 48 ശ്രീപരമേശ്വരത്തില് രമേശന് തമ്പി. കെല്‍ട്രോണ്‍ പ്രോജക്ടിന്റെ ഭൗമായി ഹൈടെക് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് കണ്ട്രോള് റൂം നോഡല്‍ ഓഫീസറായാണ് രമേശന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ജീവദാന യാത്രയില്‍ മാത്രം തനിക്ക് റിട്ടയര്‍മെന്റ് ഇല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് രമേശന്.
പതിനാറാം വയസ്സില്‍ എംജി കോളേജില്‍ പ്രീഡിഗ്രി പഠനത്തിനിടെ സഹപാഠിയുടെ സഹോദരിക്ക് രക്തം നല്‍കിയായിരുന്നു തുടക്കം. കഴിഞ്ഞ ദിവസം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരിക്ക് രക്തം നല്കി 141-ാമത്തെ ദൗത്യം നിറവേറ്റിയ സംതൃപ്തിയിലാണ് ഈ അന്പത്തൊന്പതുകാരന്. ബി പോസിറ്റീവാണ് രമേശന്റെ രക്ത ഗ്രൂപ്പ്. ഇതുവരെ അസുഖങ്ങളൊന്നും വന്നിട്ടില്ല. അലോപ്പതി മരുന്നുകള്‍ കഴിച്ചതായി ഓര്‍ക്കുന്നുമില്ല.
ബ്ലഡ് ഡോണര്‍ സൊസൈറ്റി മെമ്പറാണ് രമേശന്. ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം, വസ്ത്രദാനം ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. അധ്യാപകരായ ഭാര്യ ശ്രീവത്സ തമ്പിയും മകന് ഈശ്വരാനന്ദ തമ്പിയും രക്തദാനത്തില്‍ രമേശന് തമ്പിക്കൊപ്പമെത്താന് മത്സരിക്കുന്നവര്‍. അവയവദാനത്തിനൊരുങ്ങുമ്പോഴും രമേശന് പിന്തുണ കുടുംബം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: