തിരുവനന്തപുരം: കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ദുരന്തമഴയില് ഒലിച്ചു പോയ പാലങ്ങളും റോഡുകളും നിര്‍മിച്ച് ദുരിതബാധിതര്‍ക്ക് ആശ്വാസമേകി സൈന്യം. മണ്ണിടിച്ചില്‍ വ്യാപകമായ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ എത്തിച്ചേരാനാവാതെ പോലീസും റവന്യൂ അധികൃതരും പകച്ചു നിന്നപ്പോഴാണ് രക്ഷകരായി സൈന്യം എത്തിയത്. പാലങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയും മണ്ണിടിഞ്ഞ് വീണ് റോഡുകള്‍ തകര്‍ന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വനവാസി മേഖലകളായിരുന്നു അധികവും. ഇവിടെയാണ് സൈന്യം പാലങ്ങളും റോഡുകളും നിര്‍മിച്ച് ദുരിതബാധിതര്‍ക്ക് ആശ്വാസമേകിയത്. കലി തുള്ളിയ മഴയില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്ന് മദ്രാസ് റജിമെന്റിനു കീഴിലുള്ള പാങ്ങോട് സൈനിക ക്യാമ്പില്‍നിന്നും സൈനികര്‍ മഴക്കെടുതി നേരിടുന്ന മേഖലകളിലേക്ക് രക്ഷാദൗത്യവുമായി തിരിച്ചു. എണ്‍പതോളം പേരടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ഓപ്പറേഷന് സഹയോഗ് എന്ന് പേരിട്ട രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ രണ്ടു സംഘങ്ങള്‍ ആലുവയിലേക്കും ഒരു സംഘം ഇടുക്കിയിലെ അടിമാലിയിലേക്കുമാണ് നിയോഗിക്കപ്പെട്ടത്. ഏറെ ദുഷ്ക്കരമായ രക്ഷാദൗത്യമായിരുന്നു ഇടുക്കി മാങ്കുളം വിരിഞ്ഞപാറ പ്രദേശത്ത് നടന്നത്. ഇവിടെ ഒരു ഗ്രാമത്തെയാകെ ഒറ്റപ്പെടുത്തി നദിക്കു കുറുകെയുള്ള ഒരു കോണ്‍ക്രീറ്റ് പാലം കുത്തൊഴുക്കില്‍ ഒലിച്ചു പോയി. എണ്ണൂറോളം കുടുംബങ്ങള്‍ ഇതോടെ വിഷമവൃത്തത്തിലായി. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതോടെ റവന്യൂ അധികൃതര്‍ക്ക് ഗ്രാമവാസികളെ ബന്ധപ്പെടാനുമായില്ല. വിഷമവൃത്തത്തിലായ ദേവികുളം റവന്യൂ ഓഫീസര്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ സൈന്യം ഗ്രാമത്തിലേക്ക് തിരിച്ചു. ഒലിച്ചു പോയ പാലത്തിനു പകരം താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുംബങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. ആവശ്യത്തിനുള്ള മരുന്നും കമ്പിളി വസ്ത്രങ്ങളുമെല്ലാം ക്യാമ്പില്‍ വിതരണം ചെയ്തു.
ഇടുക്കിയിലെ കൊച്ചുകോടകല്ല് മച്ചിപ്ലാവ് പ്രദേശത്തും ദുഷ്ക്കരമായ രക്ഷാപ്രവര്‍ത്തനമാണ് സൈന്യം നടത്തിയത്. റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതസംവിധാനം ഇല്ലാതായി. നഗരവുമായി ബന്ധപ്പെടാന്‍ നിര്‍വാഹമില്ലാതായതോടെ രക്ഷാദൗത്യം സൈന്യം ഏറ്റെടുത്തു. മലപ്പുറത്ത് വണ്ടൂരില്‍ തകര്‍ന്ന പാലവും സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച് നല്കി. സംസ്ഥാനത്ത് സൈന്യം നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഓപ്പറേഷന് സഹയോഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: