ന്യൂദല്‍ഹി: അസമിന് പിന്നാലെ പൗരത്വ പരിശോധനയ്ക്കൊരുങ്ങി മേഘാലയയും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം മാതൃകയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയാറാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ പറഞ്ഞു. ഏതുതരത്തിലുള്ള പ്രക്രിയ സ്വീകരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്, അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎ സഖ്യത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് സാംഗ്മ. രണ്ട് സീറ്റുകളാണ് ഇവിടെ ബിജെപിക്കുള്ളത്.
പൗരത്വ രജിസ്റ്റര്‍ തയാറാക്കണമെന്ന് സംസ്ഥാനത്തെ പ്രബല സംഘടനയായ ഖാസി സ്റ്റുഡന്റ്സ് യൂണിയന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അസമില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഇവര്‍ അതിര്‍ത്തിയില്‍ നിരവധി ചെക്പേസ്റ്റുകള് സ്ഥാപിക്കുകയും ചെയ്തു. മേഘാലയ ഗ്രാന്‍ഡ് കൗണ്‍സില്‍ ചീഫ് ജോണ്‍ എഫ്. ഖാര്ഷിംഗ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. മഹാരാഷ്ട്ര, ഹരിയാന, ബംഗാള്‍, ദല്‍ഹി, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്ററിനായി ആവശ്യമുയരുന്നുണ്ട്.
അസമിലെ അനധികൃത ബംഗ്ലാദേശികളെ പുറത്താക്കുമെന്നു വാഗ്ദാനം ചെയ്താണ് ബിജെപി ഭരണത്തിലെത്തിയത്. കരട് പട്ടികയില്‍ നാല്‍പ്പതു ലക്ഷത്തോളം പേര് പുറത്തായതോടെ മുസ്ലിങ്ങളെ പുറത്താക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ സംസ്ഥാന നേതാക്കള്‍ തള്ളിപ്പറഞ്ഞതോടെ കോണ്‍ഗ്രസ് പിന്‍വലിഞ്ഞു. പൗരത്വ രജിസ്റ്ററിക്ക് തങ്ങളാണ് തുടക്കമിട്ടതെന്ന അവകാശവാദമാണ് ഇപ്പോള്‍ പാര്‍ട്ടി ഉന്നയിക്കുന്നത്. മമതാ ബാനര്‍ജിയാണ് എന്‍ആര്‍സിയെ ഏറ്റവുമധികം എതിര്‍ക്കുന്നത്. ഭരണത്തിലെത്തിയാല്‍ ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: