ഇടുക്കി: ഇടവിട്ടുള്ള മഴയ്ക്കുപിന്നാലെ സംഭരണിയിലേക്കുള്ള നീരൊഴുക്കില്‍ ഏറ്റക്കുറച്ചില്‍, അങ്കലാപ്പിലായി കെഎസ്ഇബി. ഇന്നലെ രാത്രി പത്തിന് വിവരം ലഭിക്കുമ്പോള്‍ 2,398.36 അടിയാണ് ജലനിരപ്പ്.
രാവിലെവരെ ക്രമമായി വെള്ളം കുറഞ്ഞിരുന്നെങ്കിലും പിന്നീട് ഓരോമണിക്കൂറിലും ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. ഇത് ജലനിരപ്പ് താഴുന്നതിന് കാരണമായി. ഓരോ മണിക്കൂറിലെ ശരാശരി കണക്കെടുത്താണ് കെഎസ്ഇബി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്നതോടെയും മര്‍ദം കൂടിയതോടെയും വൈകിട്ട് ഷട്ടറുകളുടെ ഉയരം പുനഃക്രമീകരിച്ചു.
ജലനിരപ്പ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നുവിടുന്നത്. പിന്നീട് ജലനിരപ്പ് താഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10ന് 2,400.08 ആയിരുന്ന ജലനിരപ്പ് ഇന്നലെ പുലര്‍ച്ച അഞ്ചിന് 2,399.52 അടിയായി കുറഞ്ഞു. രാവിലെ എട്ടിന് 2,399.28, ഉച്ചയ്ക്ക് 12ന് 2,399, വൈകിട്ട് ആറിന് 2,398.58 അടിയായും കുറഞ്ഞു.
അവസാനം വിവരം ലഭിക്കുമ്പോള്‍ സെക്കന്‍ഡില്‍ ഡാമിലേക്ക് 7,74,000 ലിറ്റര്‍ ഒഴുകിയെത്തുന്നുണ്ട്. ഇതില്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടര്‍വഴി പുറത്തേക്ക് ഒഴുകുന്നത്. 1,16,000 ലിറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായും കൊണ്ടുപോകുന്നുണ്ട്. മഴയ്ക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെ സ്ഥിതിമാറി, ഇടയ്ക്ക് കൂടിയും പിന്നീട് കുറഞ്ഞും വെള്ളമെത്തി. ശരാശരി 450-775 നും ഇടയിലാണ് നീരൊഴുക്ക്. മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാല്‍ ഷട്ടറുകള്‍ ഉടന്‍ താഴ്ത്തില്ലെന്നാണ് ഡാം സേഫ്റ്റി വിഭാഗം നല്കുന്ന മുന്നറിയിപ്പ്. ചെറുതോണി പാലത്തിലും കരിമ്പനിലും അടക്കം കയറിയ വെള്ളം ഇറങ്ങാന്‍ വൈകുമെന്ന് ഇതോടെ ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: