കൊച്ചി: കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. മുനമ്പത്ത് നിന്നും മീന്‍പിടിത്തത്തിന് പോയ ബോട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം രാത്രി മുനമ്പം ഹാര്‍ബറിലെത്തിച്ചു.
ഓഷ്യാനിക് ബോട്ട് അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടം നടന്ന ദിവസം രണ്ട് പേരെ രക്ഷിച്ചിരുന്നു. മുനമ്പത്ത്നിന്നും മീന്‍പിടിത്തത്തിന് പോയ ബോട്ടിലെ തൊഴിലാളികളാണ് കടലില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് 5.30ന് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ വിവരം അറിയിച്ചു. മീന്‍പിടിത്ത ബോട്ടില്തന്നെയാണ് മൃതദേഹമെത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് മാല്യങ്കര സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ബോട്ടില്‍ 14 പേരാണുണ്ടായിരുന്നത്.
ഇതിനിടെ ഓഷ്യാനിക് ബോട്ട് തകര്‍ന്ന സ്ഥലത്ത് മറ്റൊരു ബോട്ട് കുടുങ്ങി. പൊന്നാനിയില്‍ നിന്നുള്ള മീന്‍പിടിത്ത ബോട്ടിന്റെ വല, അപകടത്തില്‍പ്പെട്ട ഓഷ്യാനിക് ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയെന്നാണ് വിവരം. തുടര്‍ന്ന് പ്ലാസ്റ്റിക് വീപ്പ കെട്ടി സ്ഥലം അടയാളപ്പെടുത്തി. ഇക്കാര്യവും നാവിക സേനയെ അറിയിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: