ഭോപാല്‍: ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് ഫാദര്‍ ജോര്‍ജ് ജേക്കബിനെ അറസ്റ്റ് ചെയ്തു. ഇദാഹ് ഹില്‍സിലെ സെന്റ് ജോസഫ്സ് ചര്‍ച്ചിലെ വികാരിയാണ് ജോര്‍ജ് ജേക്കബ്. വിവാഹിതയായ സ്ത്രീയെ പള്ളിയില്‍ തൊഴില്‍ തേടിയെത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഫാ. ജോര്‍ജ് ജേക്കബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മുപ്പതുകാരി, തൊഴില്‍ തേടിയാണ് വികാരിയെ കാണാന്‍ ചെന്നത്. ജോലി നല്‍കാമെന്ന് ഉറപ്പുകൊടുത്തശേഷം തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ ഷഹ്ജാനാബാദ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. അമ്പതുകാരനായ ഫാ. ജോര്‍ജ് ജേക്കബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. പന്ത്രണ്ടാം ക്ലാസ് പാസായ പരാതിക്കാരിയുടെ പരാതിപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഷഹ്ജാനാബാദ് പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണ്.
പരാതിക്കാരിക്ക് മുംബൈയില്‍ ഉണ്ടായിരുന്ന ജോലി പോയി. ഭോപാലില്‍ തിരിച്ചെത്തിയ അവര്‍ ഫാ. ജേക്കബിന്റെ അടുത്തയാളുകളായ ആരോഹി, ആഷു ഖാന് എന്നിവരുടെ സഹായത്തോടെയാണ് ജോലി തേടി പള്ളിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്നുതന്നെ, ആരോഹി, ആഷു ഖാന് എന്നിവരോടൊപ്പം സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ഫാ. ജേക്കബിന് ലൈംഗിക ശേഷിയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം തെളിവുകള്‍ കേസ് വിചാരണയ്ക്കെടുക്കുമ്പോള്‍ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: