ചെന്നൈ: എം. കരുണാനിധിയുടെ നിര്യാണത്തോടെ ഡിഎംകെയില്‍ അധികാരത്തിനായി വടം വലി തുടങ്ങി. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് പ്രധാനമായും പോര് നടത്തുന്നത്. യഥാര്‍ഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അഴഗിരിയുടെ വാദം.
‘കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്’ എന്ന് അഴഗിരി മാധ്യമങ്ങളോടു പറഞ്ഞു. മറീന ബീച്ചില്‍ കരുണാനിധിയെ സംസ്കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പ്രതിരോധ നീക്കവുമായി അഴഗിരിയുടെ രംഗപ്രവേശം.
മുന്‍പും കലാപക്കൊടിയുയര്‍ത്തിയിട്ടുള്ള അഴഗിരി ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്. തുടര്‍ച്ചയായ ഇടവേളകളില്‍ സ്റ്റാലിനെ വിമര്‍ശിക്കാന്‍ അഴഗിരി സമയം കണ്ടെത്താറുണ്ട്. ‘ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റാണ് സ്റ്റാലിന്, എന്നാല്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നില്ല’ എന്നായിരുന്നു അഴഗിരിയുടെ വിമര്‍ശനം. അര്‍ധസഹോദരി കനിമൊഴിക്കൊപ്പം മുന്‍കേന്ദ്രമന്ത്രി കൂടിയായ എ. രാജയും പാര്‍ട്ടിയില്‍ പുതിയ അധികാര സമവാക്യങ്ങള്‍ക്കായി രംഗത്തുണ്ട്.
അതേസമയം, ഡി.എം.കെ പ്രസിഡന്റായുള്ള സ്റ്റാലിന്റെ സ്ഥാനാരോഹണം ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. 14ന് ചേരുന്ന പാര്‍ട്ടി നിര്‍വാഹക യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: