ഹൈദരാബാദ്: ഐഎസ് ബന്ധമുള്ള രണ്ടു പേര് ഹൈദരാബാദില്‍ അറസ്റ്റില്‍. ഹഫീസ് ബാബ നഗര്‍ സ്വദേശി മൊഹമ്മദ് അബ്ദുള്ള ബാസിത് (24), ചന്ദ്രയാന്‍ ഗുട്ട സ്വദേശി മൊഹമ്മദ് അബ്ദുള്‍ ഖാദര്‍ (19) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്.
ഐഎസ് ബന്ധമുള്ള ഇവര്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായും എന്‍ഐഎ സംശയിക്കുന്നുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ ഏഴിടത്ത് തെരച്ചില്‍ നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യാനും ഡാറ്റാ വേര്‍തിരിച്ചെടുക്കാനും സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
2016ല്‍ അറസ്റ്റിലായ അഡ്നാന് ഹസനുമായി അബ്ദുള്ളയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. 2016ല്‍ എന്‍ഐഎ ഐഎസ് ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ രണ്ടു പേര് ഇപ്പോള്‍ തടവു ശിക്ഷ അനുഭവിക്കുകയാണ്. അഡ്നാനെതിരെ വിചാരണ നടക്കുകയാണ്. അഡ്നാനും അബ്ദുള്ളയും തമ്മില്‍ നിരന്തര ബന്ധം ഉണ്ടായിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.
തെലങ്കാന പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു അബ്ദുള്ള ബാസിത്. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ രണ്ടു തവണ ഇന്റലിജന്‍സ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: