ഗസിയാബാദ്: വാച്ചിനു വേണ്ടി സുഹൃത്തുക്കള്‍ ആറാം ക്ലാസുകാരനെ കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സണ്ണി എന്ന കുട്ടിയെയാണ് വാച്ചിനു വേണ്ടി സുഹൃത്തുക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സണ്ണിയുടെ പ്രായപൂര്‍ത്തിയെത്താത്ത മൂന്നു സുഹൃത്തുക്കള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തു.
സണ്ണി കഴിഞ്ഞയിടയ്ക്ക് തനിക്ക് സമ്മാനമായി ലഭിച്ച നൂറു രൂപയുടെ ഡിജിറ്റല്‍ വാച്ച് സുഹൃത്തുക്കളെ കാണിച്ചിരുന്നു. നോക്കാനായി വാച്ച് വാങ്ങിയ സുഹൃത്തുക്കള്‍ തിരിച്ചു നല്കാതിരിക്കാന് സണ്ണിയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഖോദ ആസാദ് വിഹാറിലെ വാടകവീട്ടിലാണ് സണ്ണി തന്റെ മാതാപിതാക്കള്‍ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. സംഭവദിവസം സണ്ണിയുടെ ഇളയ സഹോദരന് സാഗര്‍ കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് സണ്ണി അബോധാവസ്ഥയില്‍ മുറിക്കുമുമ്പില്‍ ഇരിക്കുന്നത് കണ്ടെത്തിയത്. സാഗര്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് കുട്ടിയുടെ അച്ഛന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: