ചെന്നൈ: ഡിഎംകെയുടെ എല്ലാമെല്ലാമായിരുന്ന സ്ഥാപക നേതാവ് എം. കരുണാനിധി വിട പറഞ്ഞതിനു പിന്നാലെ പാര്‍ട്ടിക്കു വേണ്ടി മക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. എം.കെ. അഴഗിരിയാണ് വെടിപൊട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയോട് ശരിയായ കൂറുള്ളവര്‍ തനിക്കൊപ്പമാണെന്നാണ് അഴഗിരിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ അഞ്ചംഗ എക്സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് കരുണാനിധി, സ്റ്റാലിനെ ചോദ്യം ചെയ്ത് ഇറങ്ങിയത്. മറീനാ ബീച്ചില്‍ പിതാവിന്റെ ശവകുടീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് കരുണാനിധി തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയയാളാണ് അഴഗിരി. പിതാവിന്റെ വേര്‍പാടില്‍ വലിയ വേദനയുണ്ട്. എന്റെ തലൈവര്‍ കലൈഞ്ജറോട് യഥാര്‍ഥത്തില്‍ കൂറുള്ളവര്‍ എനിക്കൊപ്പമാണ്. എന്റെ ദുഃഖം എന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ്. മകന് ദുരൈ ദയാനിധി, മകള്‍ കയല്‍വിഴി എന്നിവര്‍ക്കൊപ്പം എത്തിയ അഴഗിരി പറഞ്ഞു. പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേപ്പറ്റി എനിക്കറിയില്ല, ഞാനിപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നായിരുന്നു മറുപടി. മടങ്ങിവരുമോയെന്ന് ചോദിച്ചപ്പോള്‍ അതറിയില്ല. അച്ഛന്റെ വേര്‍പാടിലുള്ള വേദന പറഞ്ഞുവെന്നു മാത്രം എന്നായിരുന്നു പ്രതികരണം.
എം.കെ. സ്റ്റാലിനെയാണ് തന്റെ അനന്തരാവകാശിയായി പാര്‍ട്ടിയെ നയിക്കാന്‍ കരുണാനിധി നിശ്ചയിച്ചിരുന്നത്. എന്നും വഴക്കാളിയായിരുന്ന അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കരുണാനിധി തന്നെ. ഇപ്പോള്‍ കരുണാനിധിയുടെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെക്കൂട്ടുകയാണ് അഴഗിരിയുടെ ലക്ഷ്യമെന്നാണ് സൂചന. സ്റ്റാലിനോട് താല്‍പ്പര്യമില്ലാത്തവരെ യോജിപ്പിച്ച് പാര്‍ട്ടിയില്‍ തിരിച്ചെത്തി പോര്‍മുഖം തുറക്കുകയാണ് അഴിഗിരിയുടെ ലക്ഷ്യമെന്നാണ് സംശയം.
കഴിഞ്ഞ തെരഞ്ഞെടുപ്പകളില്‍ പാര്‍ട്ടിയുടെ പ്രചാരണം നയിച്ചത് സ്റ്റാലിനായിരുന്നു. പാര്‍ട്ടി നേതാക്കളിലും അണികളിലും വലിയ സ്വാധീനമുള്ള സ്റ്റാലിന് മികച്ച രാഷ്ട്രീയക്കാരനുമാണ്. എന്നാല്‍ അഴഗിരി അങ്ങനെയല്ല. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കാന്‍ ഇതു ധാരാളം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: