ഗുരുവായൂര്‍: വരുംദിനങ്ങള്‍ സര്‍വൈശ്വര്യ സമൃദ്ധിയുടേതാകാന് പ്രാര്‍ഥിച്ച് നെല്‍ക്കതിരുകള്‍ ഭഗവവദ് പാദങ്ങളില്‍ സമര്‍പ്പിച്ച് ഗുരുവയൂര് ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 06.30നും, 08.20നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ക്കറ്റകള്‍ ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചിരുന്നു.
അടിയന്തര പ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര് രാവിലെ ക്ഷേത്രം ഗോപുരത്തിന് മുന്‍വശം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വച്ചു. തുടര്‍ന്ന് മനയം, അഴീക്കല്‍ പാരമ്പര്യ അവകാശ കുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലച്ചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും ദീപസ്തംഭവും മൂന്നു തവണ വലംവച്ച് സമര്‍പ്പിച്ചു. കീഴ്ശാന്തിമാരായ മേച്ചേരി ഹരികൃഷ്ണന് നമ്പൂതിരി, വേങ്ങേരി അനിലേഷ് നമ്പൂതിരി എന്നിവര്‍ ആദ്യ കതിര്‍ക്കറ്റകള്‍ വച്ച ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി.
ഗുരുവായൂരപ്പന് മുന്നിലെ നമസ്കാരമണ്ഡപത്തില്‍ വച്ച നെല്‍ക്കതിരുകള്‍ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്‍പ്പിച്ച് തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മുന്നൂലം ഭവന് നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. ഇതിനുശേഷം കതിരുകളില്‍ ഒരുപിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു.
പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. നിറകതിര്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ അനുഭവപ്പെട്ടത്. കൊയ്തെടുത്ത പുതിയ നെല്ക്കതിരില് നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് 16ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: