ഇടുക്കി: കാട് വെട്ടിത്തെളിച്ച്, വന്യമൃഗങ്ങളോട് പോരാടി കൃഷിയിറക്കിയ ഒരു തലമുറയുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ഇടുക്കി. ജില്ലയില്‍ എഡി 1800 മുതല്‍ കുടിയേറ്റം ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുമ്പോഴും ഇടുക്കി പദ്ധതിക്ക് കാരണമായ കൊലുമ്പന്റെ പിന്തലമുറക്കാര് എങ്ങനെ ഇവിടെ എത്തി എന്നത് വ്യക്തമല്ല.
ഇടുക്കി പദ്ധതിക്ക് താഴെയുള്ള പുഴ കടക്കാന്‍ (അന്ന് പദ്ധതി ആരംഭിച്ചിട്ടില്ല) ചെറിയ ഒരു തോണി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെ ആശ്രയിച്ചായിരുന്നു യാത്രകളെല്ലാം. ഈ ചെറിയ തോണിക്കായുള്ള കാത്തുനില്‍പ്പ് പിന്നീട് ചെറുതോണി എന്ന നാമം ആ നാടിന് സമ്മാനിച്ചു. പുഴയും ഇതേ പേരിലായി.
1945ലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് അന്നത്തെ തിരുവിതാംകൂര്‍ ഭരണക്കാര്‍ കൃഷി ചെയ്യാനായി പലര്‍ക്കും 1949ല്‍ പൈനാവിലും കരിമ്പനിയിലും സ്ഥലം പാട്ടത്തിന് നല്കി. 1951ലാണ് അവരിവിടെ എത്തി. പിന്നീട് 1953 മുതല്‍ ചെറുതോണി എന്ന പേരില്‍ സ്ഥലം അറിയപ്പെട്ടു തുടങ്ങി.
ഇടുക്കി സംഭരണി നിറയുന്നു എന്നു പറഞ്ഞപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ചെറുതോണി എന്ന കൊച്ചുവ്യാപാര കേന്ദ്രം. ജില്ലാ ആസ്ഥാനമായ പൈനാവില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ. ഇടുക്കി പദ്ധതി ആരംഭിച്ചതിന് ശേഷം ചെറുതോണി പുഴയുടെ ആരംഭദിശയില്‍ ചെറിയ മാറ്റം വന്നെങ്കിലും ടൗണ്‍ ഇരിക്കുന്ന ഭാഗങ്ങളിലെ ദിശ മാറിയിട്ടില്ല.
1956ല്‍ കേരളം രൂപം കൊണ്ട് ശേഷമാണ് വ്യാപകമായി കുടിയേറ്റക്കാര്‍ എത്തുന്നത്. നടപ്പ് വഴി വന്നെങ്കിലും കെഎസ്ഇബി ഇടുക്കി പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത ശേഷമാണ് തൊടുപുഴയില്‍ നിന്ന് മൂലമറ്റം, കുളമാവ് വഴി റോഡ് വരുന്നത്. ഇതിന് പിന്നാലെ 1962-67 ല്‍ ചെറുതോണിയില്‍ പാലം വന്നു. ഇതോടെ ഇവിടുത്തെ കടത്തും നിന്നു.
ചെറുതോണിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഇടുക്കി ആര്‍ച്ച് ഡാം. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും റോഡ് മാര്‍ഗമേ യാത്രാനുമതിയുള്ളൂ. ചെറുതോണി ടൗണില്‍ നിന്ന് 2.5 കിലോമീറ്ററും കൊലുമ്പന്‍ സമാധി സ്ഥിതി ചെയ്യുന്ന സംസ്ഥാന പാതയില്‍ നിന്ന് 1.8 കിലോമീറ്ററും സഞ്ചരിച്ചാല്‍ ചെറുതോണി ഡാമില്‍ എത്താം.
100 മീറ്റര്‍ വലിപ്പമുള്ള പുഴയായിരുന്നു ആദ്യകാലത്ത് ചെറുതോണി. പിന്നീട് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിര്‍മാണം തുടങ്ങിയതോടെ ചെറുതോണി ഒരു മാര്‍ക്കറ്റായും വിശ്രമകേന്ദ്രമായും സഞ്ചാരകേന്ദ്രമായും വളര്‍ന്നു. കുടിയേറ്റത്തിന്റെ മറവില്‍ ഒഴുക്ക് നിലച്ച പുഴയെ അറുത്ത് മുറിച്ച് വിറ്റും വീട് കെട്ടിയും കൃഷിയിറക്കിയും പലരും കൊന്നു. ഇടുക്കി പദ്ധതി ആരംഭിച്ച 1975ന് ശേഷം സംഭരണിയില്‍ നിന്ന് ഇത്രയധികം വെള്ളം ഒരു സെക്കന്റില്‍ ഒഴുക്കിവിടുന്നതും ഈ വര്‍ഷമാണ്. ഒരിക്കലും ഇതുണ്ടാകില്ല എന്ന് കരുതിയ ആളുകള്‍ക്ക് പ്രകൃതി നല്കിയ മറുപടിയായി അത് മാറി.
ഹൈറേഞ്ചിനെ ഒന്നാക്കിയ പാലം
ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് ചെറുതോണിയിലേത്. കൈവരികളില്ലാതെ വീതി കുറഞ്ഞ ഈ പാലമാണ് ചെറുതോണിയുടെ ജീവനാഡി. 70 മീറ്ററിന് അടുത്തായിരുന്നു ആദ്യകാലത്തെ വീതി. പിന്നീട് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഒഴുക്ക് നിലച്ച ചെറുതോണി പുഴയുടെ കുറുകയുള്ള പാലത്തിന് ഒരു വശത്ത് അധികൃതര്‍ തന്നെ ഇടപെട്ട് മണ്ണിട്ടു. പാലത്തിന് അടിയില്‍ ഏഴ് തൂണുകളാണ് ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ അഞ്ച് തൂണുകളാണ് കാണാനാവുന്നത്.
കല്ല് അടുക്കി കോണ്‍ക്രീറ്റ് മിശ്രിതം തയാറാക്കിയാണ് തൂണ് നിര്‍മിച്ചത്. ഇരുവശത്തും റോഡിലേക്ക് കയറി നില്ക്കുന്ന തരത്തില്‍ ഇന്നത്തെ ഏത് നിര്‍മാണത്തെയും കവച്ചുവയ്ക്കുന്ന ഉറപ്പോടെയുള്ള നിര്‍മാണം. ടണ്‍ കണക്കിന് ഭാരമുള്ള വാഹനങ്ങളാണ് അന്ന് നിര്‍മാണ സാമഗ്രികളുമായി ഇടുക്കിക്ക് ഈ വഴി പോയത്. കട്ടപ്പനയേയും തൊടുപുഴയെയും അടിമാലിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണിയാണ് ചെറുതോണി. (തുടരും)
ഒ.ആര്. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: