ന്യൂദല്‍ഹി: പേമാരിയും പ്രളയവും ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടാക്കിയത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കാലവര്‍ഷക്കെടുതി രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ 774 പേരുടെ ജീവനെടുത്തെന്ന് നാഷണല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (എന്‍ഇആര്‍സി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം-187, ഉത്തര്‍പ്രദേശ്-171, പശ്ചിമ ബംഗാള്‍-170, മഹാരാഷ്ട്ര-139, ഗുജറാത്ത്-52, അസം-45, നാഗാലാന്‍ഡ്- എട്ട് എന്നിങ്ങനെയാണ് ജീവഹാനി. കേരളത്തില്‍ 27ഉം ബംഗാളില്‍ അഞ്ചും പേരെ കാണാതായിട്ടുണ്ട്. മഴദുരന്തങ്ങളില്‍ മൊത്തം 245 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസമില്‍ 11.45 ലക്ഷം ജനങ്ങളാണ് കെടുതി അനുഭവിക്കുന്നത്. 27,552 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 ടീമുകളാണ് അസമിലെ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 45 പേരടങ്ങുന്നതാണ് ദുരന്ത നിവാരണ സേനയുടെ ഒരു സംഘം. എട്ട് ദുരന്ത നിവാരണ സേനാ സംഘം വീതം ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ഏഴ് സംഘം ഗുജറാത്തിലും, നാലു വീതം സംഘങ്ങള്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒരെണ്ണം നാഗാലാന്‍ഡിലും നിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളിലുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ ഞായറാഴ്ചയും മഴ പെയ്തതോടെ കനത്ത ജാഗ്രതാ നിര്ദേശമാണുണ്ടായിരുന്നത്. ഇതുവരെ 39 പേര് കാലവര്‍ഷക്കെടുതിയില്‍ മരിച്ചെന്നാണ് കണക്ക്. ഇടുക്കി, വയനാട്, കണ്ണൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: