മട്ടന്നൂര്‍: മാലൂര്‍ പഞ്ചായത്തിലെ പ്രകൃതിരമണീയമായ പുരളിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പുരളി മലയില്‍ ഇക്കോ ടൂറിസം പദ്ധതിക്കായി 3.33 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി സര്‍ക്കാര്‍ തലത്തില്‍ സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം നടത്താന്‍ പോലും ടൂറിസം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതി പ്രകാരം ആദ്യഘട്ടമായി രണ്ടു കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും സര്‍ക്കാറിന്റെ ഫയലില്‍ ഉറങ്ങുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പുരളിമലയില്‍ അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷികളുടേയും ആവാസകേന്ദ്രമാണ്. മലകളും താഴ്വാരവും കടലും അടക്കം നാലുവശത്തും പ്രകൃതിയൊരുക്കിയ അതിമനോഹരമായമായ കാഴ്ചയാണ് പുരളി മലയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയുടെ ഒരു ഭാഗത്തേക്ക് റോഡു പണിതതോടെ ഇപ്പോള്‍ ഇവിടം സഞ്ചാരികള്‍ വരുന്നത് പതിവായിട്ടുണ്ട്. കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പദ്ധതി പ്രകാരം റോപ്പ് വേ, കളിസ്ഥലം, പോളി ഹൗസ്, ലൈറ്റിംഗ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍ സെറ്റ് വ്യൂ ,വാച്ച് ടവര്‍ എന്നിവയാണ് രൂപകല്പന ചെയ്തത്. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ വിമാനമിറങ്ങുന്ന വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുരളി മലയുടെ സൗന്ദര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: