കണ്ണൂര്‍: സഹകരണ രംഗത്ത് സഹകാര്‍ഭാരതി നടത്തുന്നത് മഹത്തായ സേവനമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ് പറഞ്ഞു. സഹകാര്‍ഭാരതിയുടെ കണ്ണൂര്‍ ജില്ലാ കാര്യാലയവും ജില്ലാ അഭ്യാസ് വര്‍ഗ്ഗും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനേഴ് വര്‍ഷം കേരളത്തിലെ സഹകരണ മേഖലയില്‍ ഭാരതീയമായ കാഴ്ചപ്പാടിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നൂതനമായ അധ്യായം എഴുതിച്ചേര്‍ത്ത് വിജയം കൈവരിച്ച ദേശീയ പ്രസ്ഥാനമായി സഹകാര്‍ ഭാരതി മാറിക്കഴിഞ്ഞു. സംസ്കാരമില്ലെങ്കില്‍ സഹകരണമില്ല, സഹകരണമില്ലെങ്കില്‍ പുരോഗതിയില്ല എന്ന ആശയത്തെ ആസ്പദമാക്കി ആരംഭിച്ച പ്രസ്ഥാനം ഇന്ന് കേരളത്തിലാകമാനം പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.
സഹകരണ മേഖലയുടെ കൂട്ടായ്മയിലൂടെ എങ്ങനെ അത്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത വ്യക്തിയായിരുന്നു കോഴിക്കോട് ജില്ലയില്‍ ജനിച്ച ഡോ.വര്‍ഗ്ഗീസ് കുര്യന്. ഗുജറാത്തിലെ ഒരു പ്രദേശത്ത് ഒരു സഹകരണ സംഘം രൂപീകരിച്ച് ക്ഷീര കര്‍ഷകരെ സംഘടിപ്പിച്ച് ലോകത്ത് ഉല്പാദിപ്പിക്കുന്നതില് 23 ശതമാനവും ഭാരതത്തില്‍ ഉല്പാദിപ്പിച്ച് കൊണ്ട് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും വിനോദ് പറഞ്ഞു. കോഴിക്കോടിന് ചേര്‍ന്ന് തന്നെ നില്ക്കുന്ന കണ്ണൂരിലെ സഹകാര്‍ ഭാരതിയുടെ സഹകരണ സംഘങ്ങള്‍ ഡോ. വര്‍ഗ്ഗീസ് കുര്യന് നേതൃത്വം നല്കിയ സഹകരണ സംഘത്തെ മാതൃകയാക്കണമെന്നും അക്രമവും സംഘര്‍ഷവും കൊണ്ട് ഇനി മുതല്‍ കണ്ണൂരിനെ ഭാരതം ശ്രദ്ധിക്കരുതെന്നും നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന സഹകാര്‍ ഭാരതിയിലൂടെയായിരിക്കണം കണ്ണൂര്‍ അറിയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് പി. കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന് മുഖ്യാതിഥിയായി പങ്കെടുത്തു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി ഷംജിത്ത് പാട്യം സ്വാഗതവും ജില്ലാ സംഘടനാ സെക്രട്ടറി സി.വി.കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: