തലശ്ശേരി: തീവ്രവാദ ശക്തികള്‍ക്കെതിരെ നാടാകെ ഒന്നിച്ച് പോരാട്ടത്തിനിറങ്ങുമ്പോഴും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ തീവ്രവാദക്കേസിന്റെ നിയമക്കുരുക്കുകള്‍ നീണ്ട 19 വര്‍ഷം പിന്നിട്ടിട്ടും അഴിച്ചെടുക്കാനാവുന്നില്ല. കൊടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട ഇ.കെ.നായനാര്‍ വധശ്രമക്കേസിനാണ് ഈ ദുര്യോഗം. ഇനിയും വിചാരണക്കെത്താത്ത കേസ് രേഖകള്‍ ഇപ്പോള്‍ തലശ്ശേരിയിലെ അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി ഫയലിലാണുള്ളത്. 1999 ആഗസ്റ്റ് 12 ന് െ്രെകം നമ്പര്‍ 477/99 ആയി കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ അപായപ്പെടുത്താനും സംസ്ഥാനത്തെ പ്രധാന പാലങ്ങളും മറ്റും ബോംബ് വച്ച് തകര്‍ക്കാനും ഒരു സംഘം ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസിന്റെ കാതല്‍. അന്നത്തെ കണ്ണൂര്‍ ടൗണ്‍ സിഐയായിരുന്ന പി.പി.ഉണ്ണികൃഷ്ണന്, കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ അട്ടിമറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും വധിക്കുന്നതിനും മദനിയെ പിടിച്ചു കൊടുത്തത് താനാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി നായനാരോട് പകരം ചോദിക്കാനും 1999 എപ്രിലില്‍ പ്രതികള്‍ ഗൂഡാലോചന നടത്തി.
ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക, രാജ്യദ്രോഹം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നസീര്‍ ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെ ചുമത്തിയിരുന്നത്. 1999 അഗസ്റ്റ് എട്ടിന് കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കവെ ആലുവ സ്വദേശി നെല്ലിക്കാട്ട് കുടിയില്‍ ഇസ്മയില്‍ എന്ന ഇഖ്ബാല്‍ പിടിയിലായതോടെയാണ് നായനാര്‍ വധശ്രം ഗൂഡാലോചനയുടെ ചുരുളഴിഞ്ഞത്. ദുരൂഹമായ അന്വേഷണങ്ങളുടെയും പുനരന്വേഷണത്തിന്റെയും വഴിയില്‍ കേസ് നടപടികള്‍ പിന്നിട്ടത് സംഭവബഹുലമായ 19 വര്‍ഷങ്ങള്‍. ഈ കേസിന്റെ വിചാരണ ആരംഭിക്കാനാവാത്തതിലുള്ള ദുരൂഹത ഇന്നും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: