കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും 74 വീടുകള്‍ പൂര്‍ണമായും രണ്ടായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചതാണിത്. ദുരിതം രൂക്ഷമായുണ്ടായ ഇരിട്ടി താലൂക്കില്‍ 71 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.
ഇരിട്ടിയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 105 കുടുംബങ്ങളിലായി ആകെ 416 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. കണ്ണൂര്‍-മാനന്തവാടി റോഡ് തകര്‍ന്ന് നിലയിലാണ്. ഇപ്പോഴും ഇവിടെ അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
635 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വിളനാശത്തിനു പുറമെ പലയിടത്തും കൃഷി ഭൂമിതന്നെ ഒലിച്ചുപോയിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം കാരണം 21.26 കോടിയുടെ നഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്് അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മാത്രം 1.65 കോടിയുടെ കൃഷിയും കൃഷി ഭൂമിയുമാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുന്ന പ്രവൃത്തി രണ്ടു ദിവസത്തനകം പൂര്‍ത്തിയാക്കും. കര്‍ഷകരെ നേരില്‍ കണ്ട് അപേക്ഷ സ്വീകരിച്ച് നാശനഷ്ടം കണക്കാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: