കരിന്തളം: കര്‍ക്കിടകത്തില്‍ ആധിവ്യാധികളകറ്റി ഐശ്വര്യം പകരാനെത്തുന്ന കര്ക്കിടകത്തെയ്യത്തിന് അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സിപിഎമ്മുകാര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇത്തവണ എല്ലാ വീടുകളിലും തെയ്യം സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ക്ഷേത്രം സെക്രട്ടറിയും പ്രസിഡണ്ടും തെയ്യംകെട്ടുകാരോട് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. തെയ്യം സന്ദര്‍ശിക്കേണ്ട വീടുകളുടെ ലിസ്റ്റ് എഴുതി സിപിഎം നേതാക്കള്‍ തെയ്യം കെട്ടുകാര്‍ക്ക് നല്കി ഈ ലിസ്റ്റിലുള്ള വീടുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദ്ദേശവും നല്‍കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരുവിഭാഗം ഭക്തന്മാര് ആടിവേടനെ റോഡില്‍ തടഞ്ഞു നിര്‍ത്തി അനുഗ്രഹം വാങ്ങിയാണ് ക്ഷേത്രക്കമ്മറ്റിയിലെ സിപിഎമ്മുകാരുടെ നിലപാടിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചത്.
നേരത്തെ ക്ഷേത്രത്തിലെ പൂരക്കളി പണിക്കറായിരുന്ന നീലേശ്വരം പാലക്കാട്ടെ മോഹനനെ പട്ടുംവളയും നല്കി ആദരിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയും പട്ടും വളയും നല്‍കാതെ പണിക്കറെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു. സിപിഎമ്മിന് മേധാവിത്വമുള്ള ക്ഷേത്രം ഭരണസമിതി മോഹനന് പണിക്കര്‍ക്ക് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയത് അദ്ദേഹം മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുടെ അനുഭാവിയായതു കൊണ്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മോഹനന് പണിക്കരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വേളൂരിലെ ഭക്തരില്‍ ഒരു വിഭാഗം ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് കര്ക്കിടകത്തെയ്യത്തിന് ക്ഷേത്രം ഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഊരുവിലക്ക് നിയമം മൂലം ശക്തമായി നിരോധിച്ച കാലഘട്ടത്തില്‍ തെയ്യത്തിനെ ഉപയോഗിച്ച് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രാകൃതവും കാടത്തവുമാണെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: