ന്യൂദല്‍ഹി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണസംഘം ഇന്നലെ 9 മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്തു. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടിരുന്നു. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു.
പീഡനം നടന്നെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നും പോലീസ് പറഞ്ഞു.പീഡനം നടന്നെന്ന് പറയുന്ന ദിവസം മഠത്തിലെത്തിയിട്ടില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും ബിഷപ്പ് അറിയിച്ചു.
ബിഷപ്പിന്റെ മൊബൈല്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധന കേരളത്തിലെത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ. അന്വേഷണസംഘം ഇന്നോ നാളെയോ കേരളത്തിലേക്ക് മടങ്ങും.ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് പോലീസ് സൂചന നല്‍കിയത്. മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേ സമയം ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബിഷപ്പിന്റെ സ്വകാര്യ ഉദ്യോഗസ്ഥര്‍ ആക്രമിച്ചിരുന്നു. ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: