ന്യൂദൽഹി: ഇന്ത്യയുടെ പ്രദേശമായ ലഡാക്കിൽ ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി അതിക്രമിച്ചു കയറിയതായി റിപ്പോർട്ട്. ലഡാക്കിന്റെ കിഴക്കന്‍ പ്രദേശത്ത് 400 മീറ്ററോളം ചൈനീസ് സൈന്യം കടന്നതായി ദേശീയമാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. അതിർത്തി കടന്ന സൈന്യം പ്രദേശത്ത് താത്കാലിക ടെൻ്റുകൾ നിർമ്മിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ ലഡാക്കിലെ ഡൊംചോക്ക് പ്രദേശത്ത് ജൂലൈയിലാണ് കന്നുകാലികളെ മെയ്ക്കുന്നവരെ പോലെ ചൈനീസ് സൈന്യം കടന്നുകയറിയത്. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചു പോകുവാൻ കൊടികൾ വീശി കാണിച്ചിട്ടും ചൈനീസ് സൈന്യം വിസമ്മതിക്കുകയാണുണ്ടായത്. പിന്നീട് ഇരു രാജ്യങ്ങളുടെയും ബ്രിഗേഡിയർമാർ തമ്മിൽ ചർച്ച നടത്തിയതിനു ശേഷമാണ് ചൈനീസ് സൈന്യം താത്കാലികമായി പണിത മൂന്ന് ടെൻ്റുകൾ പൊളിച്ച് കളഞ്ഞത്. ഇവർ ഏവരും പൂർണ്ണമായും പ്രദേശത്ത് നിന്നും പോയോ എന്നത് റിപ്പോർട്ട് ചെയ്തിട്ടില്ല.
2017 ഡിസംബറിൽ അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിരുന്നു. ബുൾഡോസർ പോലുള്ള റോഡ് നിർമ്മാണ്ണ ഉപകരണങ്ങൾ ഇവരുടെ കടന്നുകയറ്റ സമയത്ത് ഉണ്ടായിരുന്നു. അരുണാചലിൽ 200 മീറ്ററോളം ഉള്ളിലേക്ക് ഇവർ കയറിയിരുന്നു. ഇവരുടെ ഈ കടന്നുകയറ്റത്തെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് തടയുകയായിരുന്നു. സിക്കിമിലെ ദോക്ലാം അതിർത്തി പ്രശ്നം രൂക്ഷമായതിനു ശേഷം ഒരു വർഷത്തിനുശേഷമാണ് ചൈനീസ് സൈന്യം വീണ്ടും അതിർത്തി ലംഘനം നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: