ന്യൂദല്‍ഹി: മഴക്കെടുതി രൂക്ഷമായി തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 18 ആയി. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണു പെയ്യുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ ഇനിയും ശക്തിപ്പെടുമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്കി.
ഹിമാചലിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായതോടെ റോഡ,് ട്രെയിന്‍ ഗതാഗതം താറുമാറായി. ആറു ദേശീയപാതകള്‍ ഉള്‍പ്പെടെ 900ല്‍ അധികം റോഡുകളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
കല്‍ക്ക ഷിംല പാതയിലുള്ള എല്ലാ ട്രെയിനുകളും തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. നിയന്ത്രണം ഇന്നും തുടരുമെന്നാണു റയില്‍വേ വൃത്തങ്ങള്‍ നല്കുന്ന വിവരം. മാന്‍ഡി ജില്ലയിലെ പാന്‍ഡോ അണക്കെട്ടു തുറന്നുവിട്ടിരിക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ഉള്ളവരും ബീസ് നദിക്കരയില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.
ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിലും വെള്ളപ്പൊക്കം മൂലം ജനങ്ങള്‍ വലയുകയാണ്. തലസ്ഥാന നഗരമായ ഡെറാഡൂണിലുള്പ്പെടെ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നൈനിറ്റാള്‍, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ നാശം വിതച്ചു.
റിഷികേശിനു സമീപം ഗംഗാ നദിയില്‍ ജലനിരപ്പു ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ 339.5 അടിയാണു നദിയിലെ ജലനിരപ്പ്. അപായ നിരക്കായ 340.5 അടിക്ക് ഒരു അടി മാത്രം കുറവ്. നദീതീരത്ത് താമസിക്കുന്നവരോട് അടിയന്തര സാഹചര്യം വന്നാല്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: