പാലക്കാട്: രണ്ടുദിവസമായി ആര്‍ത്തലച്ചുപെയ്യുന്ന പേമാരിയില്‍ ജില്ലയിലെ മിക്കയിടങ്ങളും വെള്ളത്തിലായി. വാളയാര്‍ അണക്കെട്ട് തുറക്കുകയും മലമ്പുഴയുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുകയും ചെയ്തതോടെ കോരയാര്‍പ്പുഴയും കല്‍പ്പാത്തിപ്പുഴയും കരകവിഞ്ഞു.
പുഴയോരത്തെ മുന്നൂറോളം കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നെല്ലിയാമ്പതിയില്‍ പ്രധാനപാലം വെള്ളത്തിനടിയിലായി. നിരവധികുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് നഗരത്തിലെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ മുഴുവന്‍ വെള്ളത്തിലാണ്.
വൃഷ്ടി പ്രദേശത്ത് കനത്തമഴ പെയ്തതോടെയാണ് വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ജില്ലയില്‍ ഏറ്റവും ഒടുവില്‍ തുറക്കുന്ന ഡാമാണ് വാളയാര്‍.
കഞ്ചിക്കോട് വ്യവസായമേഖലയിലെ നിരവധി പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നേരത്തെ ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നതിനാല് ആളപായമില്ലെന്നാണ് വിലയിരുത്തല്‍. മഴക്കെടുതിയില്‍ ജില്ലയില്‍ 119 വീടുകള്‍ പൂര്‍ണമായും 1259 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: