കനത്ത മഴയും പ്രളയവും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വലിയ നാശം വിതച്ചു. മിക്കയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. മൂന്നാര്‍ ഒറ്റപ്പെട്ടു. മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാം തുറന്നതിന് പിന്നാലെ പഴയ മൂന്നാറില്‍ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. ഡാം തുറക്കുമെന്നാണ് സൂചന. ഇവിടെ നിന്ന് അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. നാലു ഷട്ടറുകളും തുറന്നിട്ടും താഴാതെ നില്‍ക്കുകയാണ് ഇടമലയാര്‍ സംഭരണിയിലെ ജലനിരപ്പ്. ഇടുക്കി സംഭരണിയുടെ അടച്ച ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് വീണ്ടും ഉയര്‍ത്തി.
പാലക്കാട്ടെ വാളയാര്‍ അണക്കെട്ട് തുറക്കുകയും മലമ്പുഴയുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുകയും ചെയ്തതോടെ കോരയാര്‍പ്പുഴയും കല്‍പ്പാത്തിപ്പുഴയും കരകവിഞ്ഞു. പുഴയോരത്തെ മുന്നൂറോളം കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നെല്ലിയാമ്പതിയില്‍ പ്രധാനപാലം വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് നഗരം വെള്ളത്തിലാണ്.
മലപ്പുറം നിലമ്പൂരിലെ ആഢ്യന്‍പാറ, കരുവാരക്കുണ്ടിലെ കല്‍ക്കുണ്ട്, ആര്‍ത്തല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആഢ്യന്പാറയില് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉരുള്‍പൊട്ടുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നതിനാല്‍ അപകടം ഒഴിവായി.
വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ബാണാസുര, കാരാപ്പുഴ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചു. ബാണാസുര ഡാമില്‍ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. പന്തിപൊയില് മുതല്‍ ഡാമിലെ വെള്ളം ഒഴുകുന്ന എല്ലാ സ്ഥലങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. തലപ്പുഴ കമ്പിപ്പാലത്ത് ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കുറിച്ച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. അമ്മാറ, ആനാംകുന്ന്, സേട്ടുക്കുന്ന്, മക്കിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഗതാഗതം തടസ്സപ്പെട്ടു. ബീച്ചനഹള്ളി അണക്കെട്ട് തുറന്നു. ചാലിയാറും കടലുണ്ടിപ്പുഴയും ബാവലി, ചീങ്കണ്ണിപ്പുഴകളും കരകവിഞ്ഞു.
കോഴിക്കോട്ട് ഏഴിടത്താണ് ഉരുള്‍ പൊട്ടിയത്. താമരശ്ശേരിയില്‍ ഒരാളെ കാണാതായി. കണ്ണൂരില്‍ കൊട്ടിയൂര്‍, ആറളം മേഖലകളില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പലയിടങ്ങളിലും റോഡു ഗതാഗതം തടസ്സപ്പെട്ടു, ജനം ഒറ്റപ്പെട്ടു.
കൊട്ടിയൂര്‍ ചപ്പമലയിലും പാലുകാച്ചി മലയിലും ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിച്ചു. ശക്തമായ കാറ്റില്‍ പാലുകാച്ചിക്ക് സമീപം മൂന്ന് വീടുകള്‍ തകര്‍ന്നു. മരം വീണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കൗണ്ടര്‍ തകര്‍ന്നു. ഇരിട്ടി എടക്കാനം റോഡില്‍ മഠത്തിനകത്ത് ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബേബിയുടെ രണ്ടുനില വീട് പൂര്‍ണമായും തകര്‍ന്നു.
കൊട്ടിയൂരിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലവും പാലപ്പുഴ പാലവും വെള്ളത്തില്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: