ന്യൂദല്‍ഹി: 1.25 ബില്ല്യന്‍ സ്വപ്നങ്ങള്‍ ഒരു ലക്ഷ്യത്തിലേക്ക് എത്തുമ്പോള്‍, നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ നല്ലൊരു സര്‍ക്കാരിനെ രൂപീകരിച്ചെടുക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പങ്കാളികളായി. ഇപ്പോഴും അവര്‍ സര്‍ക്കാരിനൊപ്പമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ലോകത്തില്‍ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കെന്നതോര്ത്ത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. സമീപകാലത്ത് സമാപിച്ച പാര്‍ലമെന്റ് സെഷന് സാമൂഹ്യനീതിക്ക് സമര്‍പ്പിതമായിരുന്നു. മറ്റു പിന്നോക്കവിഭാഗങ്ങളുടെ (ഒബിസി) കമ്മീഷന് തയ്യാറാക്കുന്നതിനായുള്ള ബില്‍ പാസായതിന് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു.
റെഡ് ടേപ്പിനെ കുറിച്ച് സംസാരിച്ചിരുന്ന ബിസിനസുകാര്‍ ഇപ്പോള്‍ റെഡ് കാര്‍പെറ്റിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നു. ഇന്നവര്‍ പരിഷ്കരണത്തെക്കുറിച്ച് സംസാരിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കൈയ്യില്‍ ഇന്ത്യയുടെ ദേശീയ പതാകയുമായി ഒരു മകളെയോ മകനെയോ ബഹിരാകാശത്തേക്ക് അയക്കും. ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. ഇത് 2022ല്‍ സംഭവിക്കും.
പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതി സെപ്റ്റംബര്‍ 25ന് ഉദ്ഘാടനം ചെയ്യും. അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു.
ബി.ആര്. അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മള് ഉറപ്പുവരുത്തണം. ബലാത്സംഗത്തിന്റെ ഈ ആരോചകമായ മനോഭാവത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെയും രാജ്യത്തെയും സ്വതന്ത്രരാക്കണം. അടുത്തിടെ ബലാത്സംഗക്കേസിലെ ഒരു പ്രതിയെ മധ്യപ്രദേശില്‍ അതിവേഗ കോടതിയില്‍ തൂക്കിക്കൊന്നിരുന്നു. നമ്മള് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുകയും ചെയ്യണം. നിയമത്തിന്റെ ചട്ടങ്ങളും പരമാധികാരവും അവരുടെ കൈകളില്‍ തന്നെയാണ്. ആര്‍ക്കും നിയമം കൈയ്യിലെടുക്കാനുള്ള അവകാശമില്ല.
കശ്മീരില്‍ സമാധാനമാണ് ബുള്ളറ്റുകളല്ല വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ വേഗമായിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങളെടുത്തേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഎയുടെ വേഗതയായിരുന്നുവെങ്കില്‍ രാജ്യമെമ്പാടും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ നൂറ്റാണ്ടുകളും വൈദ്യുതി എത്തിക്കാന്‍ ദശകങ്ങളും പാചകവാതകം നല്കാന് ഒരു നൂറ്റാണ്ടും രാജ്യമെമ്പാടും ഒപ്റ്റിക് ഫൈബര്‍ കേബിളിടാന്‍ നിരവധി തലമുറകൾ കാത്തിരിക്കേണ്ടിയും വന്നേനെ – പ്രധാനമന്ത്രി പറഞ്ഞു.
2014 ല്‍ താന്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പലരും ചിരിച്ചു. എന്നാല്‍ അത് കൊണ്ട് ലക്ഷക്കണക്കിന് കുട്ടികള്‍ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച നിയമ നിര്‍മാണത്തെ ചിലര്‍ തടസ്സപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സുപ്രീം കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍ ഉള്ളതില്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വനിതാ മന്ത്രിമാര്‍ മന്ത്രിസഭയില്‍ എത്തുന്നത് ആദ്യമായാണെന്നും സൂചിപ്പിച്ചു. കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും 90,000 കോടി കള്ളപ്പണം തിരിച്ചുപിടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യാന്തര സോളാര്‍ സംഘത്തെ ഇപ്പോള്‍ നയിക്കുന്നത് ഇന്ത്യയാണ്. ലോകത്ത് ഇന്ത്യയുടെ ശബ്ദം കേട്ടുതുടങ്ങി. പല പ്രധാനപ്പെട്ട സംഘടനകളുടേയും പ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യക്കാരെത്തി. ഈ സംഘടനകള്‍ മുമ്പ് നമുക്ക് മുന്നില്‍ വാതിലടച്ചിരുന്നവയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ത്രിപുരയും മേഘാലയയും അരുണാചല്‍ പ്രദേശും ചരിത്രത്തിലില്ലാത്ത തരത്തിലുള്ള സമാധനമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: