കോഴിക്കോട്: സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനായി കൂടുതല്‍ കേന്ദ്രസേനകള്‍ കേരളത്തില്‍ എത്തി. മിലിറ്ററി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്.
സംഘം മൂന്ന് വിമാനങ്ങളില്‍ നിന്നായി വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. 22 പേര് ഇന്ന് ഇതുവരെ മരിച്ചു. മഴ കനത്തതോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അതീവജാഗ്രത (റെഡ് അലര്‍ട്ട്) നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണമല, എയ്ഞ്ചല്‍വാലി, മൂക്കം പെട്ടി പ്രദേശങ്ങളില്‍ ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണമല ഭാഗത്ത് എട്ട് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
വെള്ളത്തില്‍ ഒഴുക്ക് കൂടുതലായതിനാല്‍ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പരിമിതിയുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹെലികോപ്ടര്‍ സംവിധാനം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: