പാലക്കാട് പട്ടാമ്പി പാലത്തിനു മുകളിലൂടെ ഭാരതപ്പുഴ ഒഴുകിയപ്പോള്‍ (ചിത്രം: സുഭാഷ് കീഴായൂര്‍)
കൊച്ചി: സോഷ്യൽ മീഡിയകളിൽ ചിലരും ചില മാധ്യമങ്ങളും വാസ്തവം പരിശോധിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികൃതർ നൽകുന്ന വാർത്തകളല്ലാത്ത മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നത് രക്ഷാപ്രവർത്തനത്തെപ്പോലും ബാധിക്കുന്നുണ്ട്.
സേവാ ഭാരതി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു: ആറന്മുള പരിഷത്തിന്റെ ബാലാശ്രമത്തിൽ 37 കുട്ടികൾ കുടുങ്ങിക്കിടക്കുന്നു എന്ന് ചാനലുകളിൽ വാർത്ത കണ്ടു. ഇത് കണ്ട് പലരും വിളിച്ചുകൊണ്ടുമിരിക്കുന്നു. കുട്ടികൾ എല്ലാവരും, കൂടാതെ അവിടെ അഭയം തേടിയ പരിസര പ്രദേശത്തുള്ള 45 ആളുകളും, കുട്ടികളെ പരിരക്ഷിക്കുന്നവരും, എല്ലാം സുരക്ഷിതരാണ്.
പഴയ കെട്ടിടത്തിലാണ് വളരെ ഉയരത്തിൽ വെള്ളം കയറിയത്. പക്ഷേ ഇപ്പോൾ അവിടെയുള്ള എല്ലാവരും പുതുതായി പണികഴിപ്പിച്ച വിശാലമായ 3 നില കെട്ടിടത്തിലാണ്. താഴത്തെ നില പരിസര പ്രദേശവുമായി നോക്കുമ്പോൾ വളരെ ഉയരത്തിലാണ്. അതു കൊണ്ട് തന്നെ ചുറ്റുപാടും വളരെ ഉയരത്തിൽ വെള്ളം കയറിയിട്ടും ഈ കെട്ടിടത്തിൽ നിലത്ത് ചെറിയ തോതിൽ മാത്രമെ വെള്ളം ഉള്ളു. ആ നിലയിൽ അടുക്കളയും ഭക്ഷണ ശാലയുമാണ് ഉള്ളത്. ഇന്നത്തെ രാത്രി ഭക്ഷണമായിരുന്ന കഞ്ഞി അവിടെത്തന്നെ പാകം ചെയ്യാനും കുട്ടികൾക്കും അഭയം തേടിയവർക്കും കഴിക്കാനും സാധിച്ചു.
രാത്രി വൈകി സ്ഥിതി മാറുകയാണെങ്കിലും ഭക്ഷണ കാര്യങ്ങൾ മുടങ്ങാതിരിക്കാൻ ഇപ്പാൾ അടുക്കള / ഭക്ഷണ സാമഗ്രികൾ മുകളിലത്തെ നിലയിലേക്ക് മാറ്റുന്നു. അരിയും മറ്റു ഭക്ഷണത്തിനുള്ള സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. വൈദ്യുതി ഇല്ല എന്ന അസൗകര്യം മാത്രമാണ് ഇപ്പോൾ ഉള്ളത്. മുകളിലത്തെ നിലകളിലാണ് താമസത്തിനുള്ള സംവിധാനം. എല്ലാവരും ഈപ്പാൾ തീർത്തും സുരക്ഷിതരാണ്. കുട്ടികളും മറ്റുള്ളവരും ഇവിടെയുള്ള വിവരം അധികാരികളെ അറിയിച്ചിട്ടുമുണ്ട്. അതു കൊണ്ട് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: