മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ (77) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ടീം വഡേക്കറുടെ കീഴില്‍ കുറെ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കുള്ള സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ നായകനാണ് വഡേക്കര്‍. സുനില്‍ ഗാവസ്കര്‍, ഫാറൂഖ് എന്‍ജീനിയര്‍, ആബിദ് അലി, ബിഷന്‍സിങ് ബേദി, പ്രസന്ന, ബി.ചന്ദ്രശേഖര്‍, എസ്.വെങ്കിട്ടരാഘവന് തുടങ്ങിയ പ്രതിഭാധനരുള്പ്പെട്ട ടീമുമായിട്ടായിരുന്നു വഡേക്കറിന്റെ ചരിത്രനേട്ടം. 1972-73 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ വിജയം നേടിയും റെക്കോര്‍ഡിട്ടു.
1941 ഏപ്രില്‍ ഒന്നിന് മുംബൈയിലാണ് വഡേക്കറിന്റെ ജനനം. 1958ല്‍ ബോംബൈയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ വഡേക്കര്‍, 237 മത്സരങ്ങളില്‍ നിന്നായി 15,380 റണ്‍സും പേരിലാക്കി. 1966ല്‍ ഇന്ത്യന്‍ ടീമിലെത്തി. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 37 ടെസ്റ്റുകളിലായി 31.07 റണ്‍സ് ശരാശരിയില്‍ 2113 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 14 അര്‍ധസെഞ്ച്വറികളും വഡേക്കറിന്റെ പേരിലുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ച്വറിയായ 143 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 1974ല്‍ ജൂലായില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം.
രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: